NEWS UPDATE

6/recent/ticker-posts

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയതിനു പിന്നാലെയാണ് നടപടി.[www.malabarflash.com]

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല വഴി ദുബൈയിലേക്ക് വന്‍ തുക കൈമാറ്റം ചെയ്യുകയും പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് ഇഡിയുടെ ആരോപണം.

തൃശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി രൂപ വിലമതിക്കുന്ന 33 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ട്. 91.22 ലക്ഷം രൂപ മൂല്യമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളും 5.58 കോടിയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും 217.81 കോടിയുടെ ജോയ് ആലുക്കാസിന്റെ ഓഹരികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. 

പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന് ഏകദേശം 68ഓളം നഗരങ്ങളില്‍ ഷോറൂമുകളുണ്ട്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം താല്‍ക്കാലികമായി പിന്മാറിയിരുന്നു. വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിച്ച് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുക എന്നതായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഈ വര്‍ഷം ആദ്യം ഐ.പി.ഒയിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം. 

വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോള്‍ നടത്തുന്ന സമാഹരണം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്കയും പരിഗണിച്ചാണ് പിന്‍മാറുന്നതെന്നായിരുന്നു അറിയിച്ചിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിന് ലോകവ്യാപകമായി 160ഓളം ഷോറൂമുകളുണ്ട്. 

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസ്, യുകെ, മലേസ്യ തുടങ്ങിയ രാജ്യങ്ങളിലും ജ്വല്ലറി ഷോറൂമുകളുണ്ട്. അതേസമയം ജോയ് ആലുക്കാസ് ഗ്രൂപ്പ് വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments