NEWS UPDATE

6/recent/ticker-posts

ബസ് കണ്ടക്ടർ ഒരു രൂപ ബാക്കി നൽകിയില്ല; 3000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

ബെം​ഗളൂര്: ബസ് കണ്ടക്ടർ ഒരു രൂപ ബാക്കി നൽകാത്തതിൽ പിഴയിട്ട് ബെം​ഗളൂരു ഉപഭോക്തൃ കമ്മിഷൻ. മെട്രോ പൊളിറ്റൻ കോർപറേഷനാണ് (ബിഎംടിസി) കോടതി പിഴയിട്ടത്. 3000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്.[www.malabarflash.com]

2019 സെപ്തംബർ 11ന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടൽ. അഭിഭാഷകനായ രമേശ് നായ്ക് ആണ് പരാതിക്കാരൻ. 45 ദിവത്തിനകം നിർദേശിച്ച തുക നൽകണമെന്നാണ് ഉത്തരവ്. തുക നൽകിയില്ലെങ്കിൽ ബിഎംടിസി മാനേജിങ് ഡയറക്ടർക്കെതിരെ ക്രിമിനൽ കേസ് നൽകാമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 

സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരം നൽകണം. കമ്മിഷൻ നിയമനടപടികൾക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നൽകാനും ബിഎംടിസിയോട് കോടതി നിർദേശിച്ചു.

നിയമനടപടി സ്വീകരിച്ചതിൽ ഉപഭോക്താവിനെ കോടതി പ്രശംസിക്കുകയും ചെയ്തു. നിസ്സാര കാര്യമാണെന്ന് തോന്നുമെങ്കിലും പൗരാവകാശം എന്ന വലിയ വിഷയമാണ് പരാതിക്കാരൻ ഉയർത്തിയിരിക്കുന്നത്. ഇതൊരു ഉപഭോക്തൃ അവകാശമായി അംഗീകരിക്കണമെന്നും ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ കൂട്ടിച്ചേർത്തു.

പരാതിക്കാരനായ രമേശ് നായ്ക് മെജസ്റ്റിക്കിൽ നിന്ന് ബിഎംടിസിയുടെ വോൾവോ ബസിൽ ശാന്തിന​ഗറിലേക്ക് നടത്തിയ യാത്രയിലാണ് കണ്ടക്ടർ ബാക്കി പൈസ നൽകാതിരുന്നത്. 29 രൂപ ടിക്കറ്റിന് പരാതിക്കാരൻ 30 രൂപ നൽകിയെങ്കിലും ഒരു രൂപ ബാക്കി നൽകിയില്ല. ഒരു രൂപ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ നൽകാൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് രമേശ് നായ്ക് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

Post a Comment

0 Comments