NEWS UPDATE

6/recent/ticker-posts

ട്രെയിനിലെ കമ്പിയില്‍ തൂങ്ങി ട്രാക്കിലേക്ക് വീഴാറായി പെണ്‍കുട്ടി; രക്ഷകനായി റെയില്‍വേ പോലീസ്

വടകര: സ്വന്തം ജീവന്‍ പണയപ്പെടുത്തി യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് വടകര റെയില്‍വേപോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍. ജീവന്‍മരണ പോരാട്ടത്തിലൂടെയാണ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വിപി മഹേഷ് യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.[www.malabarflash.com]
 

ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. വൈകിട്ട് 5.40ഓടെ നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരം വരെ പോകുന്ന പരശുറാം എക്‌സ്പ്രസ് വടകര സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ പെണ്‍കുട്ടി ഓടിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇത് ശ്രദ്ധയില്‍പെട്ട മഹേഷ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ മുന്‍പും അപകടങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ ഓടിക്കയറരുതെന്ന് പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി സ്റ്റെപ്പില്‍നിന്ന് കാല്‍വഴുതി വീഴാന്‍ പോയി. ശേഷം പെണ്‍കുട്ടി ട്രെയിനിലെ കമ്പിയില്‍ പിടിച്ച് തൂങ്ങി നില്‍ക്കുകയായിരുന്നു.

അതേസമയം കമ്പിയില്‍നിന്ന് കൈവഴുതി താഴേക്ക് പോയ്‌ക്കൊണ്ടിക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നവര്‍ക്ക് അലറിവിളിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല. എന്നാല്‍ ഈ സമയം മറ്റൊന്നും ശ്രദ്ധിക്കാതെ മഹേഷ് പെണ്‍കുട്ടിയുടെ അരികിലേക്ക് ഓടിയെത്തി രക്ഷിക്കുകയായിരുന്നു.അപകടമറിഞ്ഞ് ഓടിയെത്തിയ മഹേഷ് കുട്ടിയെ പിടിച്ചുയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി വെപ്രാളത്തില്‍ ഇടതുകൈകൊണ്ട് മഹേഷിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുമെന്നനിലയിലായി. ഒരുനിമിഷം ബാലന്‍സ് വീണ്ടെടുത്ത മഹേഷ് ഒരു കൈകൊണ്ട് ട്രാക്കില്‍വീഴാതെ പെണ്‍കുട്ടിയെ ഉയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്ക് ചാടി. രണ്ടുപേരും വലിയപരിക്കുകളില്ലാതെ പ്ലാറ്റ്‌ഫോമില്‍ വീണു. സംഭവം ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് അപ്പോഴേക്കും ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്‌ഫോമില്‍ എത്തിയത്. പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ സ്വന്തം ജീവന്‍ വരെ പണയം വെച്ച് അവസരോചിതമായി ഇടപെട്ട മഹേഷിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇനി ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപദേശത്തോടെ, മംഗലാപുരത്ത് പഠിക്കുന്ന പെണ്‍കുട്ടിയെ അതേവണ്ടിയില്‍ കയറ്റിവിട്ടു. മഹേഷ് കണ്ണൂര്‍ പിണറായി സ്വദേശിയാണ്.

Post a Comment

0 Comments