NEWS UPDATE

6/recent/ticker-posts

ആദ്യത്തെ കൊലപാതകം തമിഴ്‌നാട്ടില്‍; കേസ് നടത്താനായി അടുത്തത്; 8 മാസത്തിനിടെ രണ്ട് ജീവനെടുത്ത് 19കാരന്‍

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കകം വലയിലാക്കി പോലീസ്. തമിഴ്നാട് സ്വദേശിയായ അര്‍ജുനാണ് അറസ്റ്റിലായത്. പത്തൊന്‍പതുകാരനായ അര്‍ജുന്‍ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്ടേത്. ഇതരസംസ്ഥാന തൊഴിലാളിയായ സാദിഖിനെയാണ് അര്‍ജുന്‍ ഡിസംബര്‍ 11-ന് കൊലപ്പെടുത്തിയത്.[www.malabarflash.com]


എട്ടുമാസം മുന്‍പ് ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ അര്‍ജുന്‍ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് പ്രതിയെ തമിഴ്‌നാട്ടില്‍ വെച്ച് സാഹസികമായി പിടികൂടിയത്. ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ഡിസംബര്‍ പതിനൊന്ന് രാത്രിയാണ് പശ്ചിമബംഗാള്‍ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീനിവാസ് ഐ.പി.എസിന്റെയും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തി. മഴയില്‍ കുതിര്‍ന്ന മൃതദേഹവും പരിസരവും ഇന്‍സ്പെക്ടര്‍ ബൈജു കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല.

അതിഥിതൊഴിലാളിയായതുകൊണ്ട് ആര്‍ക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല. ഈ ഘട്ടത്തിലാണ് സാദിഖിന്റെ കീശയിലുണ്ടായിരുന്ന ഫോണ്‍ ബെല്‍ അടിച്ചത്. കാള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചപ്പോള്‍ മരിച്ചത് പശ്ചിമ ബംഗാള്‍ വര്‍ദ്ധമാന്‍ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാള്‍ പുഷ്പ ജങ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പോലീസിന് മനസ്സിലായി. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ. ശ്രീനിവാസ് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡിനെയും ടൗണ്‍ പോലീസിനെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മഴ കാരണം ഡോഗ് സ്‌ക്വാഡിന് കാര്യമായ വിവരങ്ങള്‍ തരാന്‍ സാധിക്കാതെപോയി.

മൃതദേഹം കണ്ട വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സി.സി.ടി.വി. ക്യാമറകള്‍ കേടായി കിടക്കുകയായിരുന്നു. തുടര്‍ന്ന് മരിച്ചയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവന്‍ സമയം ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായത്.

ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും പത്തു-പതിനൊന്ന് മണിയോടെ തിരികെയെത്താറാണ് പതിവെന്നും അവര്‍ പറഞ്ഞു. സാദിഖ് മരിച്ച ദിവസം ഞായറാഴ്ചയായിരുന്നു. അവധിദിനമായ അന്ന് ബിരിയാണിയുണ്ടാക്കി സാദിഖിനെ കാത്തിരിക്കുകയായിരുന്നു സുഹൃത്തുക്കള്‍. രാത്രി ഏഴേമുക്കാലിന് സാദിഖിനെ ഫോണ്‍ ചെയ്തപ്പോള്‍ മാര്‍ക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞെത്. പിന്നീട് ഒമ്പതേകാല്‍ മുതല്‍ വിളിച്ചെങ്കിലും ഫോണ്‍ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല. കൂടെ ജോലിചെയ്യുന്ന എട്ടുപേരും നിറകണ്ണുകളോടെയാണ് ആ രാത്രി ഓര്‍ത്തെടുത്തത്.

കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞതു പ്രകാരം ഇയാള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് തൊട്ടടുത്ത ബാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെട്ടു. തുടര്‍ന്ന് അവര്‍ ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടുകാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും ദൃശ്യത്തില്‍ കാണാം. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ രണ്ട് സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്. ടെക്നിക്കല്‍ ടീമും ആക്ഷന്‍ ടീമും ഏകോപിപ്പിച്ചത് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജായിരുന്നു.

ടെക്നിക്കല്‍ ടീം സി.സി.ടി.വി. പരിശോധന നടത്തിയപ്പോള്‍ ആക്ഷന്‍ ടീം അവര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരിശോധന നടത്തി. ടെക്ക്നിക്കല്‍ ടീം നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ആക്ഷന്‍ ടീം അതിഥി തൊഴിലാളികളെ വെരിഫൈ ചെയ്യുകയും ചെയ്തു. സൈബര്‍ വിദഗ്ധന്‍ രാഹുല്‍ മാത്തോട്ടത്തില്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍ ടീമിന് ലഭിച്ച പ്രതിയുടെ ഫോട്ടോ വെച്ച് ആക്ഷന്‍ ടീം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

കൊലപാതകം നടത്തിയശേഷം പ്രതി തമിഴ്നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ പ്രതിക്കായി സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് അര്‍ജുന്‍ മറ്റൊരു കൊലപാതകക്കേസില്‍ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്.

ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതായിരുന്നു അര്‍ജുന്റെ പേരില്‍ തമിഴ്‌നാട്ടിലുണ്ടായിരുന്ന കേസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നതായിരുന്നു ഇയാള്‍.

പ്രതി താമസിക്കുന്ന ചേരിയില്‍ പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ അര്‍ജുന്‍ പിടിയിലാവുകയായിരുന്നു. അയന്‍കുറിഞ്ചിപ്പാടി കടലൂര്‍ പട്ടൈ സ്ട്രീറ്റ് സ്വദേശിയാണ് അര്‍ജുന്‍. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ പിടിയിലായ പ്രതി ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

പഴയ കൊലപാതക കേസ് നടത്തുന്നതിന് പണം ആവശ്യമായിവന്നപ്പോള്‍ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍നിന്നും പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയില്‍ അര്‍ജുന്‍ പണം കണ്ടു. ഇതോടെ സാദിഖിന്റെ പിന്നാലെ കൂടി. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു.

ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊലപ്പെടുത്തിയത്. സാദിഖിന്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, ഷാഫി പറമ്പത്ത് എ. പ്രശാന്ത്കുമാര്‍, സി.കെ. സുജിത്ത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്.ഐ. മുഹമ്മദ് ഷബീര്‍, സീനിയര്‍ സി.പി.ഒമാരായ സജേഷ് കുമാര്‍, ബിനില്‍കുമാര്‍, ഉദയകുമാര്‍, ജിതേന്ദ്രന്‍, അനൂജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments