Top News

ഭാര്യ മകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് 10 കഷണമാക്കി ഫ്രിഡ്ജിൽ വെച്ചു; പുറത്തറിഞ്ഞത് ആറു മാസത്തിനു ശേഷം

ഡൽഹി: ശ്രദ്ധ വാൽക്കർ കൊലപാതകം സൃഷ്ടിച്ച നടുക്കത്തിൽ നിന്നും രാജ്യം മുക്തമാകുന്നതിനു മുൻപേ രാജ്യതലസ്ഥാനത്ത് മറ്റൊരു അരുംകൊല. ആദ്യ വിവാഹത്തിലെ മകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ വാർത്തയാണ് കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.[www.malabarflash.com]

കേസിൽ പൂനം എന്ന സ്ത്രീയെയും മകനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധ വാൽക്കർ വധത്തിനു സമാനമായി, മൃതദേഹം പത്തു കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പ്രതികൾ ചെയ്തത്. അഞ്ചന്‍ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ആറു മാസത്തിനു ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

യുവതിയും മകനും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഭർത്താവ് അഞ്ജൻ ദാസ് തന്റെ ആഭരണങ്ങൾ വിറ്റു കിട്ടിയ പണം ബീഹാറിൽ താമസിക്കുന്ന ആദ്യ ഭാര്യക്കും കുട്ടികൾക്കും അയച്ചെന്ന് അറിഞ്ഞതോടെ പൂനം രോഷാകുലയാകുകയായിരുന്നു. തുടർന്ന് പൂനത്തിന് ആദ്യ വിവാഹത്തിലുണ്ടായ മകൻ ദീപക്കുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. പൂനത്തിന്റെ മുൻ ഭർത്താവ് 2017 ൽ കാൻസർ ബാധിച്ച് മരിച്ചിരുന്നു. ദാസ് പൂനത്തിനെ ശല്യപ്പെടുത്തിയതിനാലാണ് കൊല്ലാനുള്ള പദ്ധതിക്ക് കൂട്ടു നിന്നതെന്ന് ദീപക് പോലീസിനോട് പറഞ്ഞു.

ജൂണിലാണ് തങ്ങൾ അഞ്ചൻ ദാസിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ദാസിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. രക്തം പൂര്‍ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം മുഴുവൻ വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശേഷം പല കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഇതുവരെ മൃതദേഹത്തിന്റെ ആറ് കഷണങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു എന്ന രീതിയിൽ ഇവർ വിവിധ സ്ഥലങ്ങളിൽ പോയി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞതായും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ ജൂണിൽ പാണ്ഡവ് നഗറിന് സമീപത്ത് നിന്നാണ് പോലീസിന് ആദ്യം അഞ്ചൻ ദാസിന്റെ ശരീര ഭാ​ഗങ്ങൾ ലഭിച്ചത്. തുടർന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൃതദേഹത്തിന്റെ കഷ്ണങ്ങൾ ജീർണിച്ചതിനാൽ അന്വേഷണം പുരോഗമിച്ചില്ല. ഈ മാസം ആദ്യം ശ്രദ്ധ വാക്കർ വധക്കേസ് പുറത്തു വന്നപ്പോൾ ഈ അജ്ഞാത ശരീരഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്നും അന്വേഷിച്ചിരുന്നു. എന്നാൽ ഇവ ഒരു പുരുഷന്റേതാണെന്ന് പിന്നീട് കണ്ടെത്തി.

ശരീരഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. പൂനവും മകനും പല രാത്രികളിലും ഈ പ്രദേശം സന്ദർശിച്ചതായി ദൃശ്യങ്ങളിൽ നിന്നും അന്വേഷണസംഘം മനസിലാക്കി. കൂടുതൽ വിശദമായി അന്വേഷിച്ചപ്പോൾ, പ്രദേശവാസിയായ അഞ്ജൻ ദാസിനെ കാണാതായിട്ട് ആറ് മാസത്തോളമായി എന്ന് പോലീസ് കണ്ടെത്തി. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ പൂനത്തെയും ദീപക്കിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post