NEWS UPDATE

6/recent/ticker-posts

'അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ടത്'; ഊരൂട്ടമ്പലം തിരോധാനം കൊലയെന്ന് കണ്ടെത്തി

തിരുവനന്തപുരം: ഊരൂട്ടമ്പലം തിരോധാനക്കേസ് കൊലപാതകമെന്ന് കണ്ടെത്തല്‍. 11 വര്‍ഷം മുമ്പ് അമ്മയേയും കുഞ്ഞിനേയും കാണാതായ കേസാണ് ഇപ്പോള്‍ കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. വിദ്യയേയും മകള്‍ ഗൗരിയേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കാമുകനായ മാഹിന്‍ കണ്ണ് പോലീസിനോട് വെളിപ്പെടുത്തിയത്.[www.malabarflash.com]

വെള്ളൂര്‍കോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യയെന്ന് വിളിക്കുന്ന വിദ്യയേയും മകള്‍ ഒന്നര വയസ്സുകാരി ഗൗരിയേയും 2011 ഓഗസ്റ്റ് 18 നാണ് കാണാതായത്. പ്രണയിച്ച് വീടുവിട്ടിറങ്ങിയ ദിവ്യയേയും മകളേയും വേളാങ്കണ്ണിയിലേക്കെന്ന് പറഞ്ഞാണ് മാഹിന്‍ കണ്ണ് കൊണ്ടുപോയത്. പിന്നിടെന്തു സംഭവിച്ചെന്നറിയില്ലായിരുന്നു.

മനുവെന്ന പേരിലാണ് മാഹിന്‍ വിദ്യയുമായി അടുപ്പത്തിലാവുന്നത്. ദിവ്യ ഗര്‍ഭിണിയായതോടെ മാഹിന്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. വിദ്യ പ്രസവിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് മാഹിന്‍ തിരികെയെത്തുന്നത്. തുടര്‍ന്ന് വിദ്യയും കുഞ്ഞും മാഹിനും ഊരൂട്ടമ്പലത്ത് താമസം തുടങ്ങി. ഇവിടെ വെച്ചാണ് മാഹിന് ഭാര്യയും കുഞ്ഞുമുണ്ടെന്ന് വിദ്യ അറിഞ്ഞത്. ഇത് മാഹിന്റെ കുടുംബവും അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.

2011 ഓഗസ്റ്റ് 18 വൈകിട്ടാണ് മാഹീന്‍ വിദ്യയേയും മകളേയും കൂട്ടികൊണ്ടുപോകുന്നത്. ഇരുവരും പോകുന്നത് വിദ്യയുടെ സഹോദരി ശരണ്യ യാദൃശ്ചികമായി കണ്ടിരുന്നു. അതാണ് കേസിലെ പ്രധാന തെളിവ്. തുടര്‍ന്ന് മാഹിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ആദ്യം പൂവാറിലും പിന്നീട് വേളാങ്കണ്ണിയിലേക്കും പോവുകയാണെന്ന മറുപടി ലഭിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും ഇവരെ കാണാതെ വന്നതോടെ മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലും മാഹിന്റെ സ്വദേശമായ പൂവാര്‍ സ്റ്റേഷനിലും വിദ്യയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.

വിദ്യയേയും കുഞ്ഞിനേയും വേളാങ്കണ്ണിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മാഹിന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവരെ കൂട്ടികൊണ്ടുവരാമെന്ന് പറഞ്ഞ് മാഹിനെക്കുറിച്ചും ഏറെക്കാലം യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ ഇയാള്‍ കുടുംബവുമായി കഴിയുകയാണ്.അതിനിടെ പോലീസ് ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റ മഹിന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവ് നേടി. പിന്നീട് അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യമായിരുന്നു.

Post a Comment

0 Comments