NEWS UPDATE

6/recent/ticker-posts

മതത്തെ ചൊല്ലി വിവാഹം റജിസ്റ്റര്‍ ചെയ്ത് നല്‍കാത്തവര്‍ക്കെതിരെ നടപടി: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: വധുവിന്റെയോ വരന്റെയോ മാതാപിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.[www.malabarflash.com

2021 നവംബർ 23ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മതം പരിശോധിക്കാതെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളെക്കുറിച്ചും നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. 2008-ലെ വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ ജനറൽ റൂൾസ് ഓൺ മാരേജ് ആക്ടിലും ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. 

സർക്കാരിന്റെ നയത്തിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥനും പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന വിധത്തിൽ ഉദ്യോഗസ്ഥർ പെരുമാറരുത് . ഓരോ പൗരനും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുള്ള രാജ്യമാണ് നമ്മുടേത്. വിവാഹം നടന്നതിന്‍റെയും വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖകളും ഹാജരാക്കിയാൽ വിവാഹം രജിസ്റ്റർ ചെയ്യണം. നിയമപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർക്ക് വിവാഹത്തിന്റെ സാധുത നിർണ്ണയിക്കാൻ ക്ഷമതയില്ല. രജിസ്ട്രേഷനായി വധുവും വരനും സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ മാതാപിതാക്കളുടെ മതം, വിവാഹ രീതി എന്നിവ പരാമർശിക്കേണ്ടതില്ല. പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ഗസറ്റഡ് ഓഫീസർ/ എം.പി/എം.എൽ.എ/തദ്ദേശ സ്വയംഭരണ സ്ഥാപന അംഗം എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റ് മതി വിവാഹം നടന്നുവെന്ന് തെളിയിക്കാൻ. അല്ലാത്തപക്ഷം, മതാധികാരി നൽകുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പോ നിയമപരമായ വ്യവസ്ഥകൾ പ്രകാരം വിവാഹങ്ങൾക്കായി വിവാഹ ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റോ തെളിവായി സമർപ്പിക്കാം. വിവാഹത്തിനായുള്ള അപേക്ഷകളിൽ ഒരിടത്തും മതമോ ആചാരമോ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടില്ല. 

എന്നാൽ, സ്കൂൾ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് ചില രജിസ്ട്രാർമാർ മതം നിർണ്ണയിക്കുന്നതായി ആരോപണമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Post a Comment

0 Comments