NEWS UPDATE

6/recent/ticker-posts

'കുടുംബത്തിലെ പ്രിയപ്പെട്ട ചെറിയക്കാക്ക'; സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളെ സ്മരിച്ച് മുനവറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ബുധനാഴ്ച അന്തരിച്ച മര്‍കസുസ്സഖാഫത്തി സുന്നിയ്യ വൈസ് പ്രസിഡന്റും സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ മകനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളെ അനുസ്മരിച്ച് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍.[www.malabarflash.com]

തന്റെ കുടുംബത്തിലെ ഓരോരുത്തര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ എന്ന ഞങ്ങളുടെ ചെറിയക്കാക്ക എന്ന് മുനവറലി തങ്ങള്‍ കുറിച്ചു. 

മുനവറലി തങ്ങളുടെ അനുസ്മരണ കുറിപ്പിന്റെ പൂർണ്ണരൂപം:
''കുടുംബത്തിലെ പ്രിയപ്പെട്ട ചെറിയക്കാക്ക; ഞങ്ങളെ കുടുംബത്തിലെ ഓരോരുത്തര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ എന്ന ഞങ്ങളുടെ ചെറിയക്കാക്ക. അദ്ദേഹം ദീര്‍ഘകാലം മലേഷ്യയിലായിരുന്നു. മലേഷ്യയില്‍ നിന്നും നാട്ടിലെത്തുന്ന ദിവസം ഞങ്ങള്‍ക്കെല്ലാം ഉത്സവമായിരുന്നു. കുട്ടികളായ ഞങ്ങള്‍ക്കെല്ലാം കൈ നിറയെ സമ്മാനവും നല്‍കിയാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കാറ്. നര്‍മ്മം കലര്‍ന്ന രീതിയിലായിരുന്നു ഞങ്ങളോടൊക്കെ ചെറിയക്കാക്ക സംസാരിക്കാറ്. കുട്ടികളുമായി കളിച്ചും ചിരിച്ചും ഇടപഴകിയ അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട അമ്മാവനായിരുന്നു.

മലേഷ്യയില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം എനിക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ഒഴിവുവേളകളില്‍ പലപ്പോഴും ഞാന്‍ അമ്മാവനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഏറെ സ്‌നേഹത്തോടെ രാജകീയമായായിരുന്നു ഞങ്ങളെയൊക്കെ സല്‍ക്കരിക്കാറ്. 

ചെറിയക്കാക്കയുമായി വലിയ സൗഹൃദവും ആത്മബന്ധവും എനിക്കുണ്ടായിരുന്നു. ചെറിയക്കാക്ക മലേഷ്യയില്‍ നിന്നും നാട്ടിലെത്തിയാല്‍ കുടുംബസമേതം പാണക്കാട് സന്ദര്‍ശിക്കലും താമസിക്കലും പതിവായിരുന്നു. പാണക്കാട്ടെ ഓരോ അംഗങ്ങളുമായും വിശിഷ്യാ ബാപ്പയുമായും അടുത്ത ബന്ധം പുലര്‍ത്തിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിമീങ്ങള്‍ എന്നും ഐക്യത്തോടു കൂടെ ജീവിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു.

അമ്മാവന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിലെ നികത്താനാകാത്ത വിടവാണ്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ....

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു വിയോഗം. '82 വയസായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10ന് ജനനം. 

മുപ്പത് വര്‍ഷത്തോളം മലേഷ്യയില്‍ സേവനമനുഷ്ടിച്ച തങ്ങള്‍ മലയാളികള്‍ക്ക് മാത്രമല്ല, തദ്ദേശീയര്‍ക്കും അഭയകേന്ദ്രമായിരുന്നു. മലേഷ്യന്‍ മുന്‍ പ്രധാന മന്ത്രി മഹാദിര്‍ മുഹമ്മദടക്കം പല ഉന്നതരുമായി നേരിട്ട് ബന്ധം പുലര്‍ത്തി. തൊണ്ണൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 

മക്കള്‍: സയ്യിദ് സഹല്‍ ബാഫഖി, ശരീഫ സുല്‍ഫത്ത് ബീവി. മരുമക്കള്‍: സയ്യിദ് ഫൈസല്‍, ശരീഫ ഹന ബീവി. 

സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് അബൂബക്കര്‍ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസന്‍ ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി. 

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പിതൃസഹോദരപുത്രനാണ്.




Post a Comment

0 Comments