NEWS UPDATE

6/recent/ticker-posts

ഗാന്ധി ചിത്രം തകര്‍ത്ത കേസ്: അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ് ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ജാമ്യത്തില്‍ വിട്ടത്.[www.malabarflash.com]

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തിയത്. പിന്നാലെ നടന്ന ആക്രമണത്തില്‍ ഓഫീസിലെ ഗാന്ധി ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെയെത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ സമയം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കേസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് ചെയ്ത പോലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പോലീസ് അന്വേഷണം ആരംഭിക്കുന്നത് മുന്‍പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഈ കേസില്‍ കോണ്‍ഗ്രസുകാരെ പ്രതികളാക്കാനുള്ള ഗൂഢാലോചന അവിടെ നിന്നാണ് തുടങ്ങിയതെന്നും കടുത്ത നീതിനിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമാകുമെന്നും സുധാകരന്‍ പറഞ്ഞു.

ഓഫീസ് തല്ലിത്തകര്‍ത്ത എസ്എഫ്‌ഐക്കാരെയും അതിന് എല്ലാ ഒത്താശയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തത് ഒഴിച്ചാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് എംപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെയാണ് കോണ്‍ഗ്രസുകാരെ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. 

സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയുടെ ഭാഗമാണ് പോലീസ് നടപടി. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ എങ്ങനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അതിനാലാണ് സംഭവ സ്ഥലത്ത് പോലുമില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വരെ പ്രതികളാക്കാനാണ് പോലീസ് ശ്രമിച്ചത്. 

കേസ് വഴിതിരിച്ചുവിട്ട് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസുകാരെ കള്ളക്കേസില്‍ കുടുക്കി എസ്എഫ്‌ഐ പ്രവര്‍ത്തകരെ രക്ഷിക്കാമെന്നത് മൗഢ്യമാണ്. പോലീസിന്റെ പക്ഷപാതപരമായ നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

Post a Comment

0 Comments