NEWS UPDATE

6/recent/ticker-posts

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ, ഇ‌ർഷാദ് രക്ഷപ്പെട്ടെന്ന് മൊഴി

കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വയനാട് സ്വദേശികളായ ഷെഹീൽ, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.[www.malabarflash.com]

അതേസമയം സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇ‌ർഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പോലീസിന് നൽകിയിരുന്നു. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിനിടെ, കഴിഞ്ഞ ദിവസം ഇ‌ർഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.

ഷമീറാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും താൻ ഒളിവിലെന്നുമാണ് ഇർഷാദ് വീഡിയോയിൽ പറയുന്നത്. ഷെമീറിനോട് സ്വർണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല. വയനാട്ടിലെ റൂമിലാണ് താൻ ഇപ്പോഴുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പോലീസ് വിശദീകരണം.

ദുബൈയിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബൈയിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.

Post a Comment

0 Comments