NEWS UPDATE

6/recent/ticker-posts

തുടക്കം കെഎസ്‌വൈഎഫിൽ; കായിക അധ്യാപകന്റെ കൗശലബുദ്ധിയോടെ ഇനി പാർട്ടിയെ നയിക്കാൻ ഗോവിന്ദൻ ‘മാഷ്’

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയുന്ന കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവുകയാണ് എം.വി ഗോവിന്ദൻ. കായിക അധ്യാപകനായിരുന്ന ഗോവിന്ദൻ മാഷ് ജോലി രാജിവച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നത്.[www.malabarflash.com]

കളിക്കളത്തിൽ ചുവട് പിഴയ്ക്കാതെ ഓരോ നീക്കവും തന്ത്രപരമായി ആസൂത്രണം ചെയ്യുന്ന അതേ കൗശലം തന്നെയാണ് പാർട്ടി പ്രവർത്തനത്തിലും ഗോവിന്ദൻ മാഷ് കാഴ്ചവച്ചത്. സംഘടനയ്ക്കകത്ത് പല ഉൾപാർട്ടി പ്രശ്‌നങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോഴും അവയെല്ലാം അസാധ്യമായി പരിഹരിക്കാൻ ഗോവിന്ദൻ മാസ്റ്റർക്ക് കഴിഞ്ഞു.

കെ കുഞ്ഞമ്പു, എം.വി. മാധവി എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിലെ മോറാഴയിൽ 1953 ഏപ്രിൽ 23-നാണ് എം.വി ഗോവിന്ദന്റെ ജനനം. കെഎസ്‌വൈഎഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഇരിണാവ് യു.പി. സ്‌കൂളിൽ കായിക അധ്യാപകനായിരുന്നു ഗോവിന്ദൻ. മുഴുവൻ സമയരാഷ്ട്രീയപ്രവർത്തകനായതിനെ തുടർന്ന് പിന്നീട് അധ്യാപകവൃത്തിയിൽ നിന്ന് സ്വയം രാജിവച്ചു.

കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ സി.പി.ഐയുടെ കാസർഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐഎം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ഇ.പി.ജയരാജൻ വെടിയേറ്റ് ചികിത്സയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

Post a Comment

0 Comments