NEWS UPDATE

6/recent/ticker-posts

'ഭാവിയില്‍ മുസ്ലീം ലീഗിനേയും എല്‍ഡിഎഫില്‍ ചേര്‍ത്തുള്ള ഫൈറ്റ്'; ഫാസിസത്തെ നേരിടാന്‍ ഏത് സമീപനവും സ്വീകരിക്കുമെന്ന് ആനത്തലവട്ടം ആനന്ദന്‍

കൊച്ചി: മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ഫാസിസത്തിനെതിരെ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കാന്‍ മുസ്ലീം ലീഗിനെ ഉള്‍പ്പെടെ ചേര്‍ത്തു നിര്‍ത്തുമെന്ന് സിഐടിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.[www.malabarflash.com]

ഏകാധിപത്യ വാഴ്ച്ചക്ക് എതിരായി വരുന്ന ഏത് കക്ഷിയേയും മുന്നണിയില്‍ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ഫൈറ്റാണ് ഭാവിയില്‍ വരാന്‍ പോകുന്നത്. മുസ്ലീം ലീഗ് ഇടതുമുന്നണിക്ക് തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല. അക്കാരത്തില്‍ യാതൊരു തര്‍ക്കത്തിന്റേയും ആവശ്യമില്ല. ഫാസിസത്തെ എതിര്‍ക്കാനുള്ള എല്ലാ സമീപനവും സ്വീകരിക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിനിടെയാണ് മുതിര്‍ന്ന സിപിഐഎം നേതാവിന്റെ പ്രതികരണം.

'മാറ്റത്തിന് അനുസൃതമായ സമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കണ്ടേ? പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുമോ? ആ നിലപാട് മാറ്റാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ബന്ധിതമാകും. ലീഗിന് അങ്ങനെ നില്‍ക്കാന്‍ സാധിക്കുമോ? മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സിപിഐഎം പറഞ്ഞിട്ടില്ല,' ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വാദം പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

മുസ്ലീം ലീഗിനെക്കൂടി ഉള്‍പ്പെടുത്തി ഇടത് മുന്നണിയില്‍ വിപുലീകരിക്കുമോ എന്ന നേരിട്ടുള്ള ചോദ്യത്തിനാണ് ആനത്തലവട്ടത്തിന്റെ മറുപടി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ഇപി ജയരാജന്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചതും മുസ്ലീം ലീഗില്‍ തുടരുന്ന അസ്വസ്ഥതയും ചൂണ്ടിക്കാട്ടിയായിരുന്നു അവതാരകന്റെ ചോദ്യം. സിപിഐഎം നേതാവിന്റെ മറുപടി ഇങ്ങനെ.

'ഘടകകക്ഷികളുടെ കൂറുമാറ്റം സംഭവിക്കുന്നത് രാജ്യത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ന് ദേശീയ തലത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ ആര്‍ക്കാണ് സാധിക്കുക, എവിടെ നിന്നാല്‍ കഴിയുക എന്ന ചര്‍ച്ച എല്ലാ പാര്‍ട്ടികളിലും നടക്കുന്നുണ്ട്. ഓരോ പാര്‍ട്ടിയുമെടുക്കുന്ന സമീപനങ്ങള്‍ നമ്മുടെ രാജ്യത്തിന് ഗുണം ചെയ്യുമോ? ഈ വരാന്‍ പോകുന്ന ഫാസിസ്റ്റ് ഭരണ നടപടി ക്രമങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കുമോ, അതിന് സഹായകമാകുമോ എന്നെല്ലാം ചര്‍ച്ച നടക്കുകയല്ലേ. അതില്‍ ഈ ഘടക കക്ഷികള്‍, ബിജെപിയും ബിജെപിയുടെ ഫാസിസ്റ്റ് സമീപനവും ഏകാധിപത്യ വാഴ്ച്ചയും തകര്‍ക്കാന്‍ വേണ്ടി, അതിനെതിരായി പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകള്‍ എന്ത്, അതിന് എങ്ങനെ നില്‍ക്കണം, ജനാധിപത്യ മതേതര ശക്തികള്‍ എവിടെയാണ് എന്ന് ചര്‍ച്ച നടത്തുന്നു,'

വളച്ചുകെട്ടിപ്പറയുന്നതിന് അര്‍ത്ഥം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കും എന്നതാണോ എന്ന അവതാരകന്റെ ചോദ്യത്തോട് സിപിഐഎം നേതാവ് ഇങ്ങനെ പ്രതികരിച്ചു. 'മുസ്ലീം ലീഗ് എന്നോ മറ്റ് കക്ഷിയെന്നോ അല്ല. ഫാസിസത്തിനെതിരായി, ഏകാധിപത്യ വാഴ്ച്ചക്ക് എതിരായി വരുന്ന ഏത് കക്ഷിയേയും മുന്നണിയില്‍ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ഫൈറ്റാണ് ഭാവിയിലേക്ക് വരുക,' മുസ്ലീം ലീഗ് തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല എന്നാണോ എന്ന ചോദ്യത്തിന് 'അതില്‍ പിന്നെ വല്ല തര്‍ക്കവുമുണ്ടോ' എന്ന് ആനത്തലവട്ടം ആനന്ദന്‍ മറുപടി നല്‍കി.

ബദല്‍ രേഖ സിപിഐഎം തള്ളിക്കളഞ്ഞത് അവതാരകന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഓരോ കാലത്തിന് അനുസരിച്ചാണ് നിലപാടുകള്‍ എടുക്കുന്നതെന്ന് ആനലത്തലവട്ടം പറഞ്ഞു. അന്ന് ഏകാധിപത്യ വാഴ്ച്ചയുള്ള ഭരണമല്ല. ജനാധിപത്യ ഭരണ സംവിധാന സമയത്തും ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകാലത്തും എടുക്കേണ്ട നിലപാടുകളേക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല ധാരണയുണ്ട്. അവിടെ ആളുകളെ ഭിന്നിച്ച്, അവരെ സഹായിക്കല്‍ അല്ല ഏകോപിപ്പിച്ച് നിര്‍ത്തി എതിര്‍ക്കലാണ് വേണ്ടത്. അതിനുള്ള എല്ലാ സമീപനവും സ്വീകരിക്കും. രേഖ അന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് കാലം മാറി. ആ മാറ്റം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കണ്ടേ? ആ മാറ്റത്തിന് അനുസൃതമായ സമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കണ്ടേ? പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുമോ? ആ നിലപാട് മാറ്റാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ബന്ധിതമാകും. ലീഗിന് അങ്ങനെ നില്‍ക്കാന്‍ സാധിക്കുമോ? മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വാദം പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments