NEWS UPDATE

6/recent/ticker-posts

കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതിയുടെ വധശിക്ഷ ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കോടതി

കെയ്‌റോ: കോളജ് വിദ്യാര്‍ത്ഥിനി നയ്‌റ അഷ്‌റഫിന്റെ കൊലപാതകിയുടെ വധശിക്ഷ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ട് ഈജിപ്ഷ്യന്‍ കോടതി. വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ നയ്‌റയെ സഹപാഠിയായ മുഹമ്മദ് ആദില്‍ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയത്.[www.malabarflash.com]

രണ്ടു ദിവസം മാത്രം നീണ്ട വിചാരണക്കൊടുവിലാണ് കോടതി പ്രതിയെ വധശിക്ഷയ്ക്കു ശിക്ഷിക്കുകയും വധശിക്ഷ ടെലിവിഷനിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തത്. വിചാരണ വേളയില്‍ മുഹമ്മദ് ആദില്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.

നിരപരാധികളായ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്കു മുന്നറിയിപ്പായാണ് വധശിക്ഷ ടിവിയില്‍ തല്‍സമയം കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഒരു അപായ സൂചനാകും ഈ ശിക്ഷ രീതിയെന്നും കോടതി ചൂണ്ടിക്കാട്ടി. 

ജൂണ്‍ 20ന് അവസാനവര്‍ഷ പരീക്ഷയുടെ അന്നായിരുന്നു മന്‍സൂറ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന നയ്‌റ കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ സര്‍വകലാശാല ഗേറ്റിന് മുന്നില്‍ വച്ച് നയ്‌റയുടെ സീനിയറായിരുന്ന മുഹമ്മദ് ആദില്‍ നയ്‌റയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദിനെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതായിരുന്നു കൊലപാത കാരണം. വീട്ടിലേക്കു പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ്‌സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു അവള്‍. മുഹമ്മദ് അവളുടെ സമീപം എത്തി അവളെ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴച്ച് നയ്‌റയെ അവന്‍ പത്തൊന്‍പത് തവണ കുത്തി. ഒടുവില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ അവളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

മരിക്കുമ്പോള്‍ അവള്‍ക്ക് 21 വയസ്സായിരുന്നു. നയ്‌റയെ കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മുഹമ്മദിന്റെ നിര്‍ദേശപ്രകാരം ഒരു സുഹൃത്ത് ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഈ ഉള്ളടക്കം, എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. അവളുടെ കൊലപാതകം വന്‍ പ്രതിഷേധത്തിന് കാരണമായി. 

വിചാരണക്കൊടുവില്‍, മുഹമ്മദ് കുറ്റം സമ്മതിച്ചു. താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ അവള്‍ അത് നിരസിച്ചുവെന്നും മുഹമ്മദ് പറഞ്ഞു. ഇതാണ് തന്നെ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്നും അവന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് ദിവസത്തെ വിചാരണക്കൊടുവില്‍ ജൂണ്‍ 28 ന് മന്‍സൂര ക്രിമിനല്‍ കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചു. മാത്രവുമല്ല അത് തത്സമയം സംപ്രേക്ഷണം ചെയ്യാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അഭിപ്രായത്തില്‍, ഈജിപ്തില്‍ കൊലപാതകത്തിനുള്ള പരമാവധി ശിക്ഷയാണ് വധശിക്ഷ. എന്നാല്‍ പൊതുസ്ഥലത്തോ, ടിവിയിലോ അപൂര്‍വ്വമായി മാത്രമേ വധശിക്ഷ കാണിക്കാറുള്ളൂ. 1998 ല്‍ കെയ്‌റോയിലെ വീട്ടില്‍ ഒരു സ്ത്രീയെയും അവളുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ മൂന്ന് പുരുഷന്മാരുടെ വധശിക്ഷ സ്‌റ്റേറ്റ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു.

Post a Comment

0 Comments