NEWS UPDATE

6/recent/ticker-posts

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എം സ്ഥാനാര്‍ഥി പ്രസിഡന്റായി

മാന്നാര്‍: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മസ്ഥലമായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം സ്ഥാനാര്‍ഥി പ്രസിഡന്റായി. ഇക്കഴിഞ്ഞ 20ന് ബി.ജെ.പി. പ്രസിഡന്റ് ബിന്ദു പ്രദീപിനെതിരേ സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.[www.malabarflash.com]


സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പുതിയ പ്രസിഡന്റ്. മൂന്നാം തവണയാണ് അവര്‍ പ്രസിഡന്റാവുന്നത്. ബി.ജെ.പി.യിലെ ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്. സിപിഎം, കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ക്ക് ആറ് വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയില്‍ 17 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 

കോണ്‍ഗ്രസിലെ ബിനി സുനില്‍ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായതിനാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് അംഗങ്ങളുള്ളത്. തുടര്‍ന്നാണ് സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

നാലാം തവണയാണ് ചെന്നിത്തലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യതവണ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവെച്ചു.

കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ വീണ്ടും രാജിവച്ചു. തുടര്‍ന്ന് രണ്ട് തവണയും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് വിമതന്‍ ദീപു പടകത്തില്‍ മൂന്നാമത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു.

സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു. പിന്നീട് ദീപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുകയും എല്‍.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തതോടെ മൂന്ന് മുന്നണികളും ആറ് അംഗങ്ങള്‍ വീതമുള്ള തുല്യശക്തികളായി മാറി.

ബി.ജെ.പിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനാണ് സി.പി.എം സ്ഥാനാര്‍ഥി വിജയമ്മ ഫിലേന്ദ്രന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതെന്ന് ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ പറഞ്ഞു.

Post a Comment

0 Comments