NEWS UPDATE

6/recent/ticker-posts

ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍; ഒന്നിലേറെ സ്ത്രീകളുമായി ബന്ധമെന്ന്‌ മൊഴി

ന്യൂഡല്‍ഹി: വാടകക്കൊലയാളിക്ക് ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. ഇവിടെയുള്ള ഹോളി കോണ്‍വെന്റ് സ്‌കൂളിനുസമീപം താമസിക്കുന്ന വീര്‍ ബഹദൂര്‍ വര്‍മ (50) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ചന്ദര്‍കലയാണ് (28) അറസ്റ്റിലായത്.[www.malabarflash.com]


ബഹദൂര്‍ വര്‍മയെ കൊലപ്പെടുത്തിയ വാടകക്കൊലയാളി ജുമ്മന്‍ എന്നയാളും കീഴടങ്ങി. കഴിഞ്ഞ 19-നായിരുന്നു ബഹദൂര്‍ വര്‍മയെ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി അതിക്രമിച്ചുകയറിയ കവര്‍ച്ചസംഘം ഭര്‍ത്താവിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞെന്നായിരുന്നു ചന്ദര്‍കല ആദ്യം പോലീസിന് മൊഴിനല്‍കിയത്. അന്വേഷണത്തില്‍, ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് കണ്ടെത്തിയ പോലീസ് ചന്ദര്‍കലയെ വീണ്ടും ചോദ്യംചെയ്തപ്പോള്‍ മൊഴിയില്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളുണ്ടായി.

അതോടെ പോലീസ് യുവതിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചു. അപ്പോഴാണ് വാടകക്കൊലയാളിയായ ജുമ്മനെ ഫോണ്‍വിളിച്ചതായി കണ്ടെത്തിയത്. സംഭവദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലും ഇയാളെ കണ്ടതോടെ ആനിലയ്ക്ക് അന്വേഷണം പുരോഗമിച്ചു. പിന്നീട് തെളിവുസഹിതം ചോദ്യം ചെയ്തപ്പോള്‍ ചന്ദര്‍കല കുറ്റം സമ്മതിക്കുകയായിരുന്നു. തുണിക്കട നടത്തിയിരുന്ന ബഹദൂര്‍ വര്‍മയ്ക്ക് വേറെയും പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കടയില്‍ ജോലിക്ക് നിന്നിരുന്ന പലരെയും ഇയാള്‍ ഉപദ്രവിച്ചിരുന്നു.

നിര്‍ധനകുടുംബത്തില്‍നിന്നുള്ള ചന്ദര്‍കലയെ സാഹചര്യം ചൂഷണംചെയ്താണ് ബഹദൂര്‍ വര്‍മ വിവാഹംചെയ്തതെന്നും ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്നും മൊഴിയില്‍ പറയുന്നു. ഒരു സുഹൃത്തുവഴിയാണ് ചന്ദര്‍കല ജുമ്മനെ പരിചയപ്പെട്ടത്. പിന്നീട് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഒന്നരലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. മേയ് 18-ന് രാത്രി കൊലയാളിക്കായി വീടിന്റെ കതക് തുറന്നുകൊടുത്തതും ചന്ദര്‍കലയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കവര്‍ച്ചയാണെന്ന തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമംനടത്തിയെങ്കിലും ആ ശ്രമം പൊളിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments