NEWS UPDATE

6/recent/ticker-posts

'എന്തിനാടോ നീയൊക്കെ സുന്നിയാണെന്ന് പറഞ്ഞ് നടക്കുന്നത്?'; കേരളത്തില്‍ വഹാബിസം പ്രചരിപ്പിച്ചത് മുസ്ലീം ലീഗെന്ന് റഹ്മത്തുള്ള ഖാസിമി

കോഴിക്കോട്: കേരളത്തില്‍ വഹാബിസം പ്രചരിപ്പിച്ചത് മുസ്ലിം ലീഗാണെന്ന് സുന്നി പ്രഭാഷകനായ റഹ്മത്തുള്ള ഖാസിമി. മുസ്ലിം ലീഗിന്റെ ചെലവിലും ഒത്താശയിലും മാത്രമാണ് കേരളത്തില്‍ വഹാബിസം പ്രചരിപ്പിച്ചതെന്നും ആഴത്തില്‍ പരിശോധിച്ചാല്‍ അത് കൃത്യമായി മനസ്സിലാകുമെന്നും റംസാന്‍ പ്രഭാഷണത്തില്‍ ഖാസിമി വിമര്‍ശിക്കുന്നു.[www.malabarflash.com]

സുന്നി പ്രഭാഷകനായ റഹ്മത്തുള്ള ഖാസിമി നേരത്തെ ഇ കെ വിഭാഗം  എസ്‌വൈഎസ് ഭാരവാഹിയുമായിരുന്നു. കടുത്ത വിമര്‍ശനമാണ് ഖാസിമി ലീഗിനെതിരെ ഉയര്‍ത്തിയത്. മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നടത്തിയ റംസാന്‍ പ്രഭാഷത്തിലാണ് വിമര്‍ശനം. 

'ഖിലാഫത്തിന്റെ പതനം; അധികാരം കുലദ്രോഹികളിലേക്ക് എന്നായിരുന്നു' പ്രഭാഷണത്തിന്റെ വിഷയം. ഇതില്‍ വഹാബിസത്തിനെതിരെയുള്ള വിമര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ലീഗിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. മുസ്ലിം ലീഗ് എംപിയായ സമദാനിക്കെതിരേയും പേരെടുത്ത് പറയാതെ ഖാസിമി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

'ഒരു നിലക്ക് വഹാബിസത്തിന്റെ ഉത്പന്നമാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗനെക്കൊണ്ട് സമൂഹത്തിന് ഗുണമുണ്ടായോ ദോഷമുണ്ടായോ എന്നത് ചിന്തിക്കേണ്ടതാണ്. ഭാവിയില്‍ ഗുണമുണ്ടായേക്കും. ഇപ്പോള്‍ ഉണ്ടോ എന്നത് വേറെക്കാര്യമാണ്. എന്നാല്‍, ഗുണമുണ്ടാക്കിയത് വഹാബികളാണെന്നും തനിക്കെതിരെ കല്ലെറിഞ്ഞാലും കുഴപ്പമില്ല. താനത് ബോധ്യപ്പെടുത്തുമെന്നും ഖാസിമി പറയുന്നു.

റഹ്മത്തുള്ള ഖാസിമിയുടെ വാക്കുകള്‍:
വഹാബികളുടെ താത്പര്യം എന്താണ്, അധികാര മോഹം. അധികാരമില്ലെങ്കില്‍ വഹാബിയത്ത് നിലനില്‍ക്കില്ല. ഒരിക്കലും നിലനില്‍ക്കില്ല. കേരള ചരിത്രമെടുത്ത് പരിശോധിച്ച് നോക്ക്, ആരാ വഹാബിയത്തിനെ പോറ്റിയത്. സാക്ഷാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഈ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സാധനത്തിന്റെ ചെലവിലും ഒത്താശയിലും മാത്രമാണ് കേരളത്തില്‍ വഹാബിസം പ്രചരിച്ചത്. ഇതൊക്കെ ആഴത്തില്‍ പഠിച്ചാല്‍ നമ്മള്‍ക്ക് കൃത്യമായി മനസ്സിലാവും. യാതൊരു സംശയവുമില്ല. ആര്‍ക്കും ഇതിലൊന്നും കൈകഴുകാന്‍ കഴിയില്ല. ഒരു നിലക്ക് വഹാബിസത്തിന്റെ ഉത്പന്നമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നും പറയാവുന്നതാണ്. 

ഞാനതിന്റെ ചരിത്രം പഠിച്ചപ്പോള്‍ എനിക്ക് അത് ബോധ്യപ്പെട്ടു. ഞാന്‍ അതിന്റെ ചരിത്രം പഠിച്ചപ്പോള്‍ ഐഡിയോളജിക്കല്‍ വഹാബിസത്തെ കൃത്യമായി കേരളീയ പൊതു സമൂഹത്തിന്റെ മുന്നില്‍ വരച്ചുകാട്ടും. എന്നാല്‍, അതുകൊണ്ട് സമൂഹത്തിന് ഗുണമുണ്ടായോ, ദോഷമുണ്ടായോ. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കൊണ്ട് ഗുണം ഉണ്ടായേക്കാം. ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. അതേസമയത്ത്, അത് ഉണ്ടാക്കിയത് വഹാബികള്‍ ആണെന്നതില്‍ സംശയമില്ല. 

ചരിത്രം വളരെ ആഴത്തിലുള്ളതാണ്. ചരിത്രം പഠിക്കുന്നവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. എന്നെ കല്ലെറിഞ്ഞോളൂ, പക്ഷേ അത് ഞാന്‍ ബോധ്യപ്പെടുത്തും. ഞാന്‍ ഇപ്പോള്‍ പറഞ്ഞതിന്റെ തെളിവ് പറയേണ്ടത് എന്റെ ബാധ്യതയാണ്. ഖിലാഫത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി വഹാബികളും മോഡേണിസ്റ്റുകളും അതിനെ തകര്‍ത്തു.

മുസ്ലിം ലോകം തകര്‍ന്നു. തെമ്മാടികളായ, ദീനിനോട് പുലബന്ധമില്ലാത്ത തെമ്മാടികള്‍ മുസ്ലിം ലോകത്തെ തകര്‍ത്തു. പിന്നീട് ഇവിടെ നാഥനില്ലാത്ത കളരിയായി. ഇവിടെ മുസ്ലിം സംഘടനകള്‍ കൂണ് പോലെ കിളിര്‍ത്തു. ഒരു അധികാരവുമില്ലാത്ത മുസ്ലിം സംഘടനകള്‍ മുളച്ച് പൊന്തി. അവര്‍ മുസ്ലിം സമുദായത്തിന് ഇന്നത്തെ ഭാരമാണ്. ഇന്ന് മുസ്ലിം സമുദായത്തിന് ഏറ്റവും വലിയ ഭാരം ആരാ, മുസ്ലിം സമുദായ സംഘടനകള്‍. ആരാ അതുണ്ടാക്കിയത്, വഹാബികള്‍. ഖിലാഫത്ത് ഇല്ലാതാക്കി. അതും വഹാബികള്‍.

ചില എംപിമാരെ എനിക്ക് അറിയാം. കേരളത്തിലെ മുസ്ലിം എംപിമാരെ. സംഘടനകള്‍ പാടില്ല, തെറ്റാണ് മതസംഘടനകള്‍ തെറ്റാണ് എന്നൊക്കെ ഇയാള്‍ പറയും. പക്ഷേ, ഇയാള്‍ സലഫിയാ. തൊപ്പി ഇട്ട് നടക്കും. പക്ഷേ, ഇയാള്‍ വഹാബിയാണ്. കള്ള വഹാബിയാണ്. സുന്നികളെ പറ്റാനൊന്നും നില്‍ക്കണ്ട. ഇയാള്‍ വഹാബിയാണ്. തൊപ്പിയിട്ട് നടക്കുന്ന ഒരു മുസ്ലിം എംപിയുണ്ട്. അയാള്‍ വഹാബിയാണ്. സമയം കുറച്ചുകൂടി കഴിഞ്ഞാല്‍ ഞാന്‍ അയാളുടെ പേര് പറയും. ഇനിയും മനസ്സിലായില്ലെങ്കില്‍ ഞാനത് പറയും. 

അയാള്‍ തികഞ്ഞ വഹാബിയാണ്, കള്ള വഹാബിയാണ്, സൂക്ഷിക്കുക. അയാളുടെ ക്ലാസിന് പോയി വഹാബികളായ സുന്നികളെ എനിക്ക് അറിയാം. ഇവനൊക്കെ വോട്ട് ചെയ്ത് നമ്മള്‍ എംപിയാക്കുകയാണ്. ഡല്‍ഹിയില്‍ ഒരു പണിയൊന്നുമില്ല. ഡല്‍ഹിയില്‍ ആയാള്‍ക്ക് കീഴ്വായു വിട്ട് കിടന്നുറങ്ങുന്ന പണിയേ ഉള്ളൂ. ഇവിടെ വന്ന് വഹാബി ഉണ്ടാക്കുക അതാണ് അയാളുടെ പണി. ഈ ജാതി ഹമുക്ക് എംപിമാര്‍ക്ക് ഇയ്യ് താങ്ങിക്കെടോ മൗലാനാ, ന്റെ ബാപ്പ വേറെയാണ്. ഈ തൊപ്പി ഇട്ടിരിക്കുന്ന എംപിയുടെ മുന്നില്‍ പത്ത് മിനിറ്റ് ഒരാള്‍ ഇരുന്നാല്‍, അയാളെ വഹാബിയാക്കും. ഇവരെ ഏറ്റ് നടക്കുകയാണ്. ഷംസുല്‍ ഉലമയെ പറ്റിപ്പറയും. കമറുല്‍ ഉലമയെപ്പറ്റിപ്പറയും. ഇവന്‍ മുനാഫിക്കാ. കള്ള മുനാഫിഖാണ്. വഹാബിസത്തെ സുന്നികള്‍ക്കിടയില്‍ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും. അതിന് കൂടുതല്‍ ആളൊന്നും വേണ്ട. ഈ കളിയൊക്കെ നിര്‍ത്തണം. 

ലീഗിന്റെ പണി ലീഗ് എടുക്കുക. സുന്നി മുജാഹിദ് തീരുമാനിക്കേണ്ടല്ലല്ലോ, എംപി- എംഎല്‍എയുടെ പണി. അവരെ എന്തിനാണ് ഡല്‍ഹിക്കും തിരുവനന്തപുരത്തിനും പറഞ്ഞയച്ചത്. സൂഫികളൊക്കെ കഞ്ചാവടിയന്മാരാണ് എന്നാണ് ഈ എംപിമാരൊക്കെ പറയുന്നത്. ഇതാണോ ഇവന്റെ പണി. എന്തിനോടോ നീയൊക്കെ സുന്നിയാണെന്ന് പറഞ്ഞ് നടക്കുന്നത്. ഇത് പറഞ്ഞാല്‍ എന്റെ റേഷന്‍ കാര്‍ഡ് വെട്ടിക്കളയും എന്നാണ് ഭീഷണി. ലീഗിന്റെ എംഎല്‍എമാരുടെ കയ്യിലാണോ എന്റെ റേഷന്‍കാര്‍ഡ്. ഇന്ത്യന്‍ യൂണിയനാണ് എനിക്ക് റേഷന്‍ കാര്‍ഡ് തന്നത്.

ലീഗിന്റെ കോണി സ്വര്‍ഗത്തിലേക്കാണ് എന്ന് നിങ്ങള്‍ പറഞ്ഞിട്ടില്ലേ, പറഞ്ഞിട്ടുണ്ട്. ഇന്നും പറയുന്നുണ്ട്. അത് ബാഫഖി തങ്ങളുടെ ലീഗ് ആവണം. ഇന്നത്തെ വഹാബിസത്തെ താലോലിക്കുന്ന ആ രീതി തുടര്‍ന്നാല്‍ മുസ്ലിമത്ത് തകരും. ഇവരെ യഥേഷ്ടം കയറൂരിവിടുക. ഇവര്‍ നമ്മുടെ ഇഫ്താര്‍ വിരുന്നില്‍ വന്ന് ഷംസുല്‍ ഉലമയെ നല്ലത് പറഞ്ഞാല്‍ പമ്പരമൂഢന്മാരായ തലയില്‍ ആള്‍ത്താമസമില്ലാത്ത സുന്നികള്‍ വിചാരിക്കുക നമ്മുടെ എംഎല്‍എ എംപിയൊക്കെ സുന്നിയാണെന്ന്.

Post a Comment

0 Comments