NEWS UPDATE

6/recent/ticker-posts

നാടിനെ ഞെട്ടിച്ച തീ കൊളുത്തിക്കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബ പ്രശ്നം

മലപ്പുറം: പെരിന്തൽമണ്ണ കീഴാറ്റൂർ ഭാര്യയെയും മക്കളെയും കൊന്ന ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നം. ഒരു മാസമായി തൻ്റെ വീട്ടിൽ വന്ന് നിൽക്കുക ആയിരുന്ന ജാസ്മിനെയും മക്കളെയും മുഹമ്മദ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് വന്ന് വാഹനത്തിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.[www.malabarflash.com]

ജാസ്മിൻ്റെ വീടിന്റെ തൊട്ടടുത്ത് വച്ച് തന്നെ ആണ് വാഹനം തീയിട്ടതും. കരുവാരകുണ്ട് തുവൂർ സ്വദേശിയും ഇപ്പോൾ കാസർകോട് താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് (50) ആണ് ഭാര്യയെയും മകളെയും കൊന്ന ശേഷം മരിച്ചത്.

കീഴാറ്റൂർ കൊണ്ടിപ്പരമ്പ് നെല്ലിക്കുന്ന് പാലേക്കോടൻ വീട്ടിൽ ഭാര്യ ജാസ്മിൻ( 37), മകൾ ഫാത്തിമത്ത് സഫ (11)എന്നിവർ ആണ് പൊള്ളല്ലേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്നാമത്തെ മകൾ 5 വയസുകാരി ഷിഫാന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. 

രാവിലെ 11 മണിയോടെ ആണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. രണ്ട് വീടുകൾക്ക് അപ്പുറത്ത് ഉള്ള റബ്ബർ എസ്റ്റേറ്റിൽ വച്ച് തന്നെ ഇയാള് വാഹനത്തിന് തീ കൊളുത്തി. ഏതോ ഒരു ഇന്ധനം ഒഴിച്ച് തീ കത്തിക്കുക ആയിരുന്നു. ഗുഡ്സ് ഓട്ടോയിൽ സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നു.

തീ ആളിപ്പിടിച്ചതോടെ മുഹമ്മദ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി അടുത്ത് ഉള്ള കിണറ്റിലേക്ക് എടുത്ത് ചാടി. പുറത്ത് ഇറങ്ങാൻ സാധിച്ച 5 വയസുകാരിയെ ഉടൻ ആശുപത്രിയിൽ കൊണ്ടു പോയി. ജാസ്മിനും സഫയും വണ്ടിക്ക് ഉള്ളിൽ ഇരുന്ന് കത്തിച്ചാമ്പലായി. തീ അണയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. 

" തീ അണയ്ക്കാൻ ശ്രമിക്കുന്തോറും ആളിക്കത്തുക ആയിരുന്നു. വെള്ളം ഒഴിച്ചി കെടുത്താൻ ഒരുപാട് ശ്രമിച്ചു. ഇടയ്ക്ക് ഒരാള് വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കിണറ്റിലേക്ക് ചാടുക ആയിരുന്നു. അയാൾ വാതിൽ തുറന്നപ്പോൾ ആണ് ഇളയ കുഞ്ഞ് പുറത്തേക്ക് വീണത്. ഉടൻ തന്നെ കുഞ്ഞിൻ്റെ ദേഹത്തെ തീ കെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. മറ്റുള്ളവരെ രക്ഷിക്കാൻ ആയില്ല. അത്രമാത്രം തീയും ചൂടും ആയിരുന്നു. "- അയൽവാസികൾ ആയ ആഷിഖും സക്കീറും പറഞ്ഞു.

കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിൽ. ആസൂത്രിതം ആയിരുന്നു എല്ലാം എന്ന് ഡിവൈഎസ്പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു." എന്തോ ദ്രാവകം ഉപയോഗിച്ച് വാഹനം കത്തിക്കുക ആയിരുന്നു. ഡോറുകൾ പൂട്ടിയാണ് ഇതെല്ലാം ചെയ്തത്. വാഹനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നു. കൃത്യം നിർവഹിക്കാൻ വേണ്ടി നിശ്ചയിച്ച് ഉറപ്പിച്ച് ആണ് മുഹമ്മദ് വന്നത് എന്ന് ഉറപ്പാണ് "

ഒരു മാസമായി ജാസ്മിൻ ഇവിടെ അവരുടെ വീട്ടിൽ ആയിരുന്നു. മുൻപും ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് സ്ഥലത്തെ പഞ്ചായത്ത് അംഗം സുനീറ പറഞ്ഞു." അവർ ഇടക്ക് എല്ലാം ഇവിടേക്ക് വരും. മുൻപ് പ്രശ്നങ്ങൾ എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഒരുമാസമായി ജാസ്മിൻ സ്വന്തം വീട്ടിൽ ആണ്. ഇന്ന് രാവിലെ ആണ് മുഹമ്മദ് വന്നതും, ഇവരെ വിളിച്ച് വാഹനത്തിൽ കയറ്റിയതും, പിന്നെ ഇങ്ങനെ ഒക്കെ നടന്നതും . നടുക്കം മാറുന്നില്ല "

കരുവാരകുണ്ട് സ്വദേശിയായ മുഹമ്മദ് ഏറെക്കാലമായി കാസർകോട് ആണ് താമസിക്കുന്നത്. അവിടെ വച്ച് പോക്‌സോ കേസിൽ പ്രതിയായ ഇയാൾ കുറേക്കാലം ജയിലിൽ ആയിരുന്നു. ഇവർക്ക് 19 വയസുള്ള ഒരു മകൾ കൂടി ഉണ്ട്. മുഹമ്മദ് വന്ന് വിളിച്ചപ്പോൾ ഈ കുട്ടി ആണ് വരാൻ കൂട്ടാക്കാതെ മാറിനിന്നത് കൊണ്ട് അപായത്തിൽ നിന്നും രക്ഷപ്പെട്ടു.

Post a Comment

0 Comments