ചെന്നൈ: ഭൂമി ഇടപാട് വഞ്ചന കേസിൽ അറസ്റ്റിലായ നടൻ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. താൽകാലികമായി ഉപയോഗിക്കാൻ നൽകിയ കാർ വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കാൻ സുനിൽ ഗോപി ശ്രമിച്ചെന്നാണ് കോയമ്പത്തൂർ സ്വദേശി ഗിരിധരൻ പോലീസിൽ നൽകിയ പുതിയ പരാതിയിൽ പറയുന്നത്.[www.malabarflash.com]
ഭൂമി ഇടപാട് വഞ്ചന കേസിൽ അറസ്റ്റിലായി സുനിൽ ഗോപി നിലവിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. സിവിൽ കേസിലുള്ള ഭൂമി വിൽപന നടത്തി 97 ലക്ഷം രൂപ വഞ്ചിച്ച കേസിലാണ് സുനിൽ ഗോപി അറസ്റ്റിലായത്. ഈ കേസിൽ ഗിരിധരനാണ് പരാതി നൽകിയിട്ടുള്ളത്.
അതിനിടെ, ഭൂമി തട്ടിപ്പ് കേസിലെ കൂട്ടുപ്രതികളും സുനിൽ ഗോപിയുടെ ബന്ധുക്കളുമായ ശിവദാസ്, ഭാര്യ റീന എന്നിവർ ഗിരിധരനിൽ നിന്ന് കൈപ്പറ്റിയ 25 ലക്ഷം രൂപ മടക്കി നൽകാൻ തയാറായതായി റിപ്പോർട്ടുണ്ട്. ദമ്പതികളെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തിനിടെയാണ് പണം തിരിച്ചു നൽകി കേസിൽ നിന്ന് ഒഴിവാകാൻ ശ്രമം നടക്കുന്നത്.
0 Comments