ഭുവനേശ്വർ: ഒഡീഷയിൽ എംഎൽഎയുടെ കാർ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പോലീസുകാർ ഉൾപ്പെടെ 22 പേർക്ക് പരുക്ക്. ബിജെഡിഎംഎൽഎയായ പ്രശാന്ത് ജഗദേവ് ഓടിച്ച കാറാണ് ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറിനത്. ഒഡീഷയിലെ ചിലിക മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് പ്രശാന്ത് ജഗദേവ്.[www.malabarflash.com]
ഒഡീഷയിലെ ഖുർദ ജില്ലയിലെ ബനാപൂരിലാണ് സംഭവം. ബനാപൂർ ബ്ലോക് ഡവലപ്മെന്‍റ് ഓഫീസില്‍ ബ്ലോക് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പിന് എത്തിയതായിരുന്നു എംഎൽഎ. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഓഫീസിന് പുറത്ത് ബിജെപി പ്രവർത്തകരുൾപ്പെടെയുളളവർ തടിച്ചുകൂടിയിരുന്നു. ഇവർക്കിടയിലേക്കാണ് എംഎൽഎയുടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയിൽ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മറ്റി.
കാർ പാഞ്ഞു കയറിയതിന് പിന്നാലെ ക്ഷുഭിതരായ നാട്ടുകാർ എംഎൽഎയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് തല്ലുകയും, കാർ അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഖുർദ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും ജഗദേവിനെ നീക്കി. എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഹരിശ്ചന്ദ്ര ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി പ്രവർത്തകനെ മർദ്ദിച്ചെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിജു ജനതാദളിൽ നിന്ന് ജഗദേവിനെ സസ്പെൻഡ് ചെയ്തിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിൽ പരുക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആളപായമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഖുർദ എസ്പി അലഖ് ചന്ദ്രപാധി പറഞ്ഞു.
0 Comments