NEWS UPDATE

6/recent/ticker-posts

കല്ല്യാണവീട്ടില്‍ ബോംബെറിഞ്ഞ് കൊലപാതകം; ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കണ്ണൂര്‍: തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പോലീസ്  പിടിയില്‍. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.[www.malabarflash.com]

ബോംബ് എറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കസ്റ്റഡിയിലുള്ളവരേയടക്കം ചോദ്യം ചെയ്തതില്‍ നിന്നും തെളിവുകളുടേയും അടിസ്ഥാനത്തില്‍ മിഥുനാണ് ബോംബെറിഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. നാലുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും ഒരാള്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണ് മനസ്സിലാക്കുന്നത്.

വിവാഹ പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. വധുവിനേയും വരനേയും ആനയിച്ചുകൊണ്ടുവരുന്ന ഒരു വീഡിയോ ദൃശ്യം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് വിവരം.

ബാന്‍ഡ്‌മേളങ്ങളുമായി വധൂവരന്‍മാരെ ആനയിക്കുന്ന സംഘത്തിന് പിന്നിലായി ഒരാള്‍ ഒരു കവറുമായി നടക്കുന്നത് കാണാം. ഇത് ബോംബാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഈ കവറില്‍ നിന്ന് സാധനങ്ങളെടുത്ത് മറ്റൊരാള്‍ നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ മിഥുന്‍ എന്ന് പറയുന്ന ആളെ കൂടി ഇന്ന് രാത്രിയോടെ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് പറയുന്നത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിനായും തിരച്ചില്‍ നടത്തുന്നുണ്ട്. വെള്ള ടെമ്പോ ട്രാവലറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. ഇതില്‍ ഇവരെടുത്ത സെല്‍ഫികളും പുറത്തുവന്നിട്ടുണ്ട്.

ഏച്ചൂര്‍ ബാലക്കണ്ടി ഹൗസില്‍ സി.എം. ജിഷ്ണു (26)വാണ ബോംബേറില്‍ കഴിഞ്ഞ ദിവസം മരിച്ചത്. ചാല പന്ത്രണ്ട്കണ്ടിയിലെ ഹേമന്ത് (29), രജിലേഷ് (27), ചിറക്കുതാഴെയിലെ അനുരാഗ് (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തലതകര്‍ന്ന് റോഡില്‍ത്തന്നെ യുവാവ് മരിച്ചുവീണു. ശരീരാവശിഷ്ടങ്ങള്‍ തൊട്ടടുത്ത പറമ്പിലുംമറ്റും തെറിച്ചു.

ചാലാട്ടെ വിവാഹസ്ഥലത്ത് ടെമ്പോ ട്രാവലറിലാണ് ഏച്ചൂരിലെ സംഘമെത്തിയത്. അവിടെ പടക്കം പൊട്ടിക്കലും ആഘോഷവുമുണ്ടായിരുന്നു. തിരിച്ച് തോട്ടട അമ്മൂപ്പറമ്പിനടുത്ത് വാന്‍ നിര്‍ത്തി വരന്റെ വീട്ടിലേക്ക് വരുന്ന വഴിയില്‍ സ്വീകരിക്കാന്‍ നിന്ന സംഘത്തെ ലക്ഷ്യംവെച്ചാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ബോംബ് ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയില്‍ തട്ടി പൊട്ടുകയായിരുന്നുവെന്ന് കരുതുന്നു. സ്‌ഫോടനത്തിനിടെ ഇവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

വരന്റെ സുഹൃത്തുക്കളായ രണ്ടുസ്ഥലത്തുനിന്നുള്ള സംഘങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. തോട്ടട ചാല പന്ത്രണ്ട്കണ്ടി 'സിന്ദൂരം' വീട്ടില്‍ ഷമല്‍ രാജിന്റെ വിവാഹത്തിനെത്തിയ സംഘത്തില്‍പ്പെട്ട ചിലരാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വരന്റെ വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയാണ് സംഭവം.

വിവാഹത്തില്‍ പങ്കെടുത്ത, ഏച്ചൂരില്‍നിന്നുവന്ന യുവാക്കളും ചാല പന്ത്രണ്ട്കണ്ടിയിലെ യുവാക്കളും തമ്മില്‍ ശനിയാഴ്ച രാത്രി കല്യാണവീട്ടില്‍ തര്‍ക്കവും അടിപിടിയുമുണ്ടായിരുന്നു. വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ഞായറാഴ്ച വിവാഹപ്പാര്‍ട്ടിക്ക് പിറകിലായി പടക്കംപൊട്ടിച്ചുംമറ്റും പത്തോളം യുവാക്കളുടെ സംഘമുണ്ടായിരുന്നു. ഇവരില്‍ ഏച്ചൂരില്‍നിന്നെത്തിയ സംഘത്തില്‍ ചിലര്‍ പ്രത്യേക ഡ്രസ്‌കോഡില്‍ ആയിരുന്നു. സംഘത്തിലൊരാളാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. സ്‌ഫോടനത്തിനുശേഷം യുവാക്കള്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

Post a Comment

0 Comments