NEWS UPDATE

6/recent/ticker-posts

മദ്യപാനത്തിനിടെ തർക്കം: ഒറ്റപ്പാലത്ത് യുവാവിനെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടി

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് ബാല്യകാലസുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു.[www.malabarflash.com]


2015-ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ് ഫിറോസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ചോദ്യംചെയ്യല്ലിനിടെ കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ ആണ് മദ്യപാനത്തിനിടെ തർക്കമുണ്ടായതും ആഷിക്കിനെ കൊല്ലപ്പെടുത്തിയതും ഫിറോസ് പറഞ്ഞത്. 

ഇതോടെ അസി. കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തേക്ക് എത്തുകയായിരുന്നു. തഹസിൽദാറും ഫോറൻസിക്, ഫിംഗർ പ്രിൻ്റ് വിദഗ്ദ്ധരും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു,.

ഡിസംബർ 17ന് പാലപ്പുറം മിലിട്ടറി പറമ്പിൽ വച്ചാണ് ആഷിക്കും ഫിറോസും ചേർന്ന് മദ്യപിച്ചത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ആഷിക്ക് ഫിറോസിനെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. ആഷിക്ക് കുത്തിയതോടെ താൻ കത്തി പിടിച്ചു വാങ്ങി ആഷിക്കിൻ്റെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് ഫിറോസ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്വന്തം പെട്ടി ഓട്ടോറിക്ഷയിൽ അഴിക്കലപ്പറമ്പിലെത്തിച്ച് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്നു ഫിറോസും ആഷിക്കും പിന്നീട് ഇരുവരും ലഹരിക്ക് അടിമകളാവുകയും ലഹരിക്കടത്തിലും മോഷണക്കേസിലും പ്രതികളാവുകയും ചെയ്തിരുന്നു. കാണാതായതിന് ശേഷവും ആഷിക്കിനെ അന്വേഷിച്ച് ഫിറോസ് ഇയാളുടെ വീട്ടിലെത്തിയിരുന്നു.

കൊലപാതകം സംബന്ധിച്ച് ഫിറോസിൻ്റെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരിക്കടത്ത് സംഘങ്ങൾക്ക് കൊലപാതക്തതിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ലക്കിടി സ്വദേശിയാണ് കൊല്ലപ്പെട്ട ആഷിക്ക്. കേളത്ത് വീട്ടിൽ ഇബ്രാഹിമിൻ്റെ മകനാണ് ആഷിക്ക്. പോലീസ് ആവശ്യപ്പെട്ട പ്രകാരം ആഷിക്കിൻ്റെ പിതാവും സഹോദരനും ചിനക്കത്തൂർ അഴിക്കലപ്പറമ്പിലേക്ക് എത്തിയിരുന്നു. ആഷിക്കിൻ്റെ മൃതദേഹം ഇരുവരും തിരിച്ചറിഞ്ഞു. കൈയ്യിലെ ചരടും മോതിരവും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Post a Comment

0 Comments