NEWS UPDATE

6/recent/ticker-posts

മാതാപിതാക്കളെ വെട്ടിയ ശേഷം വിഷം കുത്തിവെക്കാന്‍ ശ്രമിച്ചു; അരുംകൊല പോലീസിനോട് വിവരിച്ച് പ്രതി

പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനലുമായി പോലീസ് തെളിവെളുപ്പ് നടത്തി. രാവിലെ എട്ടരയോടെയാണ് അന്വേഷണ സംഘം പ്രതിയുമായി സംഭവം നടന്ന വീട്ടിലെത്തിയത്. കൊല നടത്തിയ രീതി പ്രതി പോലീസിനോട് വിവരിച്ചു.[www.malabarflash.com] 

ഇരുവരേയും വെട്ടിയ ശേഷം മരണം ഉറപ്പാക്കാനായി വിഷം കുത്തിവെക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ചോരയില്‍ തെന്നിവീണ് സിറിഞ്ച് ഒടിഞ്ഞതിനാല്‍ സാധിച്ചില്ലെന്നും പ്രതി സനല്‍ പോലീസിനോട് പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി സംഭവം വിവരിച്ചത്. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് ആയുധങ്ങളും പോലീസിന് പ്രതി കാണിച്ചു കൊടുത്തു.

അതേ സമയം ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ചന്ദ്രനെയും ദേവിയെയും വെട്ടിയ മകന്‍ സനലിന്റെ ക്രൂരത വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. 

രാത്രി എട്ടുമണിയോടെ അമ്മയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. ഇതിനുശേഷം ഇയാള്‍ കൊടുവാളും അരിവാളും ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും കവിളിലും തലയിലും വെട്ടി. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈകളിലും വെട്ടി. അടുത്ത മുറിയില്‍ നടുവിന് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചന്ദ്രന്‍ നിലവിളിച്ചപ്പോള്‍ അദ്ദേഹത്തെയും വെട്ടുകയായിരുന്നു. 

വെട്ടേറ്റുപിടഞ്ഞ ഇരുവരുടെയും മുറിവുകളിലേക്കും വായിലേക്കും ഇയാള്‍ കീടനാശിനി ഒഴിച്ചു. മരിച്ചെന്നുറപ്പാക്കിയ ശേഷം ചന്ദ്രന്‍ കിടന്നിരുന്ന മുറിയിലെ കുളിമുറിയില്‍ കുളിച്ചു. തിരികെയെത്തി അമ്മയുടെ മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു. ഇതിനുശേഷം പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. 

ബംഗളൂരുവിലേക്ക് കടന്ന ഇയാളെ സഹോദരനെ കൊണ്ട് തന്ത്രപരമായി പോലീസ് വിളിച്ചുവരുത്തുകയായിരുന്നു. മാതാപിതാക്കളെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്നും സ്ഥലത്തുനിന്ന് വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ട്രെയിനില്‍ നാട്ടിലെത്തിയ സനലിനെ വീടിനടുത്തുള്ള ശാന്തിനഗര്‍ ബസ് സ്റ്റോപ്പില്‍ നിന്നാണ് പിടികൂടിയത്.

Post a Comment

0 Comments