NEWS UPDATE

6/recent/ticker-posts

ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെടുത്തു; അമൃതം റെജി പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയിലേറെ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ മലയാളി അമൃതം റെജി എന്ന റെജി ജോസഫിനെയാണ് പോത്തുകല്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ശംഭു നാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്.[www.malabarflash.com]


2019 ഓക്ടോബറിലാണ് പ്രതി മലപ്പുറം ജില്ലയിലെ പോത്തുകല്ല് മുരുകാഞ്ഞിരം വിജയഭവനിലെ സുഭാഷ് എന്ന ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു കോടി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. സുഭാഷ് ആനക്കല്ലില്‍ പുതുതായി ആരംഭിച്ച ഡിഎസ് ജ്വല്ലറിയിലേക്ക് ആഭരണമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം റെജി ജോസഫ് പണം തട്ടിയത്. 

ജ്വല്ലറിയുടെ ഉദ്ഘാടന ദിവസവും സ്വര്‍ണ്ണം എത്താതായതോടെയാണ് പറ്റിക്കപ്പെട്ടന്ന് ജ്വല്ലറി ഉടമയ്ക്ക് മനസിലായത്. തമിഴ്നാട്ടില്‍ വലിയ വ്യാപാര ബന്ധങ്ങളുണ്ടെന്നും എഡിഎംകെയുടെ കേരള ഘടകം സംസ്ഥാന കോ ഓഡിനേറ്ററുമാണെന്ന് പരിചയപ്പെടുത്തിയാണ് റെജി സ്വര്‍ണ്ണ ഇടപാട് നടത്തിയത്. ഇയാളുടെ ഫേസ്ബുക്കില്‍ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

2019 ഡിസംബറിലാണ് ജ്വല്ലറി ഉടമ സുഭാഷ് റെജി ജോസഫും ഇയാളുടെ ഭാര്യ മഞ്ജു ആന്‍റണിയും ഡയറക്ടറായ കമ്പനിയിലേക്ക് പണമയച്ചത്. ആദ്യം 20 ലക്ഷവും പിന്നീട് യഥാക്രമം 40, 60, 30, 6 ലക്ഷം വീതവും ബാങ്ക് വഴി അയക്കുകയായിരുന്നു. എന്നാല്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്യാനുള്ള ദിവസമെത്തിയിട്ടും ഒരു തരി സ്വര്‍ണ്ണം പോലും റെജി ജോസഫ് എത്തിച്ചില്ല. 

തുടര്‍ന്ന് സുഭാഷ് പോത്തുകല്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കേസിലെ മൂന്നാം പ്രതി കോയമ്പത്തൂര്‍ പൊള്ളാച്ചി സ്വദേശി ജോണ്‍സണ്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് റെജി ജോസഫിന്‍റെ ഡ്രൈവറായ ജോണ്‍സണ്‍. ബാങ്കിലെത്തിയ പണം റെജി ജോസഫ് ഡ്രൈവര്‍ ജോണ്‍സനെ ഉപയോഗിച്ചാണ് പിന്‍വലിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും റെജിയുടെ ഭാര്യയുമായ മഞ്ജു ആന്‍റണി ഒളിവിലാണ്.

Post a Comment

0 Comments