NEWS UPDATE

6/recent/ticker-posts

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി; സ്വയംപ്രഖ്യാപിത ആള്‍ദൈവവും കൂട്ടാളികളും പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം വിശ്വ ചൈതന്യ സ്വാമി അറസ്റ്റില്‍. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വഞ്ചിച്ചെന്നുമുള്ള പരാതിയിലാണ് സ്വാമിയെ നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.[www.malabarflash.com]


സ്വാമിയുടെ നല്‍ഗോണ്ടയിലെ പിഎ പള്ളി മണ്ഡലില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസായി മാനസി ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രമം പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തത്. ആശ്രമത്തില്‍നിന്ന് 26 ലക്ഷം രൂപയും 500 ഗ്രാം സ്വര്‍ണവും സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 

ഇതിനുപുറമേ 17 ഏക്കറോളം വരുന്ന ഭൂമിയുടെ രേഖകളും ഏഴ് ലാപ്‌ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും ഒരു കാറും പൂജാസാധനങ്ങളും ചില ഔഷധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ഭാര്യയുടെ പേരില്‍ ഇയാള്‍ക്ക് 1.3 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിശ്വ ചൈതന്യ സ്വാമിക്കെതിരേ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. 11 സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സ്ത്രീകളെ ചൂഷണത്തിനിരയാക്കിയിരുന്നത്.

ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്ന വിശ്വചൈതന്യ സ്വാമി ബി.ടെക്ക് ബിരുദധാരിയാണെന്നാണ് പോലീസ് പറയുന്നത്. പഠനത്തിന് ശേഷം ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്നതായും വിവരമുണ്ട്. ഇതിനിടെ ഹൈദരാബാദിലെ നമ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ ഒരു കോടി രൂപയുടെ വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഈ കേസില്‍ അറസ്റ്റിലായി 20 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സ്വയം പ്രഖ്യാപിത ആള്‍ദൈവമായി മാറുകയായിരുന്നു.ടി.വി. ചാനലുകളിലെ പരിപാടികളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് സ്വാമി പ്രശസ്തി നേടിയത്. ഓണ്‍ലൈന്‍ വഴിയും വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയിരുന്നു.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരെ നിരന്തരമായി സന്ദര്‍ശിച്ച് തന്റെ അനുയായികളാക്കി മാറ്റി. ഉന്നത കുടുംബങ്ങളിലെ സ്ത്രീകളുമായും അടുപ്പം സ്ഥാപിച്ചു. ഇവരില്‍നിന്ന് സംഭാവനയെന്ന പേരില്‍ വന്‍തുകകളും കൈക്കലാക്കി. 

ഇതിനുപുറമേ വ്യാജ ഔഷധ വില്‍പ്പനയും ഇയാള്‍ക്കുണ്ടായിരുന്നു. പ്രാദേശികമായി ലഭിക്കുന്ന നിലവാരം കുറഞ്ഞ ഓയിലുകളും മറ്റുമാണ് ഉയര്‍ന്നവിലയ്ക്ക് ഇയാള്‍ അനുയായികള്‍ക്ക് വിറ്റിരുന്നത്.

Post a Comment

0 Comments