NEWS UPDATE

6/recent/ticker-posts

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ് അന്തരിച്ചു

ലഖ്നൗ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ് അന്തരിച്ചു. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്.
[www.malabarflash.com]

ഹിന്ദുത്വവാദികൾ 1992ൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ കല്യാൺ സിങ്ങായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ കല്യാൺ സിങിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. 

ഉത്തർ പ്രദേശിലെ അലിഗഢ് ജില്ലയിൽ 1932ൽ ജനിച്ച കല്യാൺ സിങ് ചെറുപ്പം മുതലേ ഹിന്ദുത്വരാഷ്ട്രീയത്തിൽ ആകൃഷ്ടനായിരുന്നു.  1967ൽ ജനസംഘിന്‍റെ വിലാസത്തിൽ അട്രോലിയിൽ നിയമസഭ അങ്കത്തിനിറങ്ങിയ കല്യാൺ സിങ് ആദ്യ തവണതന്നെ വിജയിച്ചുകയറി. തുടർന്ന് പത്ത് തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച കല്യാൺ സിങ് ഒൻപത് തവണയും വിജയമണഞ്ഞു. 1980ൽ കോൺഗ്രസിന്‍റെ അൻവർ ഖാന് മുന്നിൽ അടിയറവ് പറഞ്ഞെങ്കിലും 1985ൽ വീണ്ടും വിജശ്രീലാളിതനായി ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ അമരക്കാരിലൊരാളായി മാറി. 1984ൽ ബി.ജെ.പി ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്‍റായ കല്യാൺ സിങ് 1989ൽ ബി.ജെ.പി നിയമസഭ കക്ഷി നേതാവുമായി.

1980 കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി സംഘ്പരിവാർ നടത്തിയ രഥയാത്രയിൽ സജീവ സാന്നിധ്യമായിരുന്നു. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള കല്യാൺ സിങ്ങിനെ ഉയർത്തിക്കാട്ടിയാണ് സവർണ പാർട്ടിയെന്ന പ്രതിഛായ ബി.ജെ.പി മറികടന്നത്. രഥയാത്രയാലും അതിനെത്തുടർന്നുള്ള വർഗീയ കലാപങ്ങളാലും ബി.ജെ.പി അധികാരത്തിലേക്കുള്ള വഴികൾ വെട്ടിയപ്പോൾ അമരക്കാരിലൊരാളായി കല്യാൺ സിങ്ങും ഉണ്ടായിരുന്നു. 

1991ൽ ജൂണിലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. എന്നാൽ 1992 ഡിസംബർ ആറിന് ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ കല്യാൺ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ഉത്തർപ്രദേശ് സർക്കാറിനെ കേന്ദ്ര സർക്കാർ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. മസ്ജിദ് തകർക്കാനുള്ള എല്ലാ ഒത്താശയും നൽകിയത് മുഖ്യമന്ത്രിയായ കല്യാൺ സിങ്ങാണെന്ന ആക്ഷേപം ശക്തമായിരുന്നു.

1997 ബി.എസ്.പിയുമായുള്ള സഖ്യത്തിലൂടെ കല്യാൺ സിങ് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. തുടർന്ന് ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ ക്രാന്തി പാർട്ടിയുണ്ടാക്കുകയും നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തു. 2004 ബി.ജെ.പിയിലേക്ക് വീണ്ടും തിരിച്ചെത്തിയ സിങ് ബുലന്ദ് ഷഹർ ലോക്സഭാംഗമായി മത്സരിച്ച് വിജയിച്ചു. തുടർന്ന് 2009 ൽ വീണ്ടും ബി.ജെ.പിയുമായി ഉടക്കി സമാജ് വാദി പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ഇത് സമാജ്വാദി പാർട്ടിയുടെ മുസ്ലിംവോട്ടുകൾ നഷ്ടമാക്കിയതായി വിലയിരുത്തപ്പെട്ടു. 

തുടർന്ന് 2010ൽ ഹിന്ദുത്വ ആശയമുള്ള ജൻക്രാന്തി പാർട്ടി രൂപീകരിച്ചു പവർത്തിച്ചു. തുടർന്ന് 2014ൽ ബി.ജെ.പിയിലേക്ക് തിരിച്ചെത്തുകയും ദേശീയ ഉപാധ്യക്ഷനാകുകയും ചെയ്തു. തുടർന്ന് രാജസ്ഥാൻ ഗവർണറായി നിയമിതനായ അദ്ദേഹം 2014വരെ പദവി വഹിച്ചിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചനക്ക് എൽ.കെ. അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടുമ്പോൾ കൂട്ടുപ്രതിയായ കല്യാൺ സിങ്ങിന് രാജസ്ഥാൻ ഗവർണറായതിനാൽ ഭരണഘടന പദവിയുടെ താൽക്കാലിക തണൽ ലഭിച്ചിരുന്നു. ഗവർണർ പദവി ഒഴിഞ്ഞ ശേഷം ബി.ജെ.പിയിൽ വീണ്ടും സജീവമായിരുന്നു.

Post a Comment

0 Comments