NEWS UPDATE

6/recent/ticker-posts

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധുവരന്മാര്‍ മരിച്ചു; അപകടം ആഭരണം വാങ്ങി മടങ്ങുമ്പോള്‍

കോയമ്പത്തൂര്‍: ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമാണ് അപകടം നടന്നത്.[www.malabarflash.com] 

കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആടിപെരുക്ക് ദിനത്തില്‍ മെട്ടി(മിഞ്ചി അഥവാ കാല്‍വിരലില്‍ ധരിക്കുന്ന ധരിക്കുന്ന ആഭരണം) വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ പ്രിയങ്കയോട് അജിത്ത് പറഞ്ഞിരുന്നു. ബന്ധുവായ ചെവ്വന്തിയേയും പ്രിയങ്കയ്‌ക്കൊപ്പം വീട്ടുകാര്‍ അയച്ചിരുന്നു. പ്രിയങ്കയ്ക്ക് മെട്ടിയും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കില്‍ കയറി.

പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമെത്തിയപ്പോളാണ് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മറ്റു മൂവരും ചികിത്സയിലാണ്.

പക്ഷാഘാതം പിടിപെട്ട പ്രിയങ്കയുടെ പിതാവ് കറുപ്പസ്വാമി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് മകളുടെ വിയോഗം. ഇദ്ദേഹത്തിന്റെ നാലു പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് പ്രിയങ്ക. കറുപ്പസ്വാമിക്ക് സുഖമില്ലാത്തതിനാല്‍ വിവാഹം പെട്ടെന്ന് തന്നെ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ സെപ്തംബര്‍ പത്തിനാണ് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്.

തമിഴ്‌നാട്ടില്‍ ആടി പെരുക്ക് ദിവസം വിശേഷദിവസം ആയതിനാല്‍ അജിത്ത് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പ്രിയങ്കയെ അയക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. അസുഖബാധിതനായതിനാല്‍ മകള്‍ മരിച്ച വിവരം കറുപ്പ് സ്വാമിയെ ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.

Post a Comment

0 Comments