ചങ്ങനാശേരി പോത്തോട് അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി (67), ചങ്ങനാശേരി ടിബി റോഡിൽ കാർത്തിക ജൂവലറി ഉടമ പുഴവാത് കാർത്തിക ഭവനിൽ സേതുനാഥ് നടേശൻ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ സുരേഷ് (ബാബു)- സുജാത ദന്പതികളുടെ മകൻ പി.എസ്. ശരത് (18) എന്നിവരാണ് മരിച്ചത്.
മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി ചങ്ങനാശേരിയിൽനിന്നും കോട്ടയത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവരുടെ ബൈക്കിൽനിന്നും അഞ്ചു ലക്ഷം രൂപയും ലഭിച്ചതായി പോലീസ് പറഞ്ഞു.
ചങ്ങനാശേരി ബൈപാസിൽ ശരത് ഓടിച്ചിരുന്ന ന്യൂജെൻ ബൈക്കും മറ്റൊരു ബൈക്കും അഭ്യാസപ്രകടനം നടത്തുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ശരത്തിന്റെ ബൈക്ക് സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നിൽ ഇടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും റോഡിലേക്കു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റു. രണ്ടു പേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലുമാണ് മരിച്ചത്.
റേയ്സിംഗിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിർത്താതെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവ സ്ഥലത്ത് ദീർഘനേരം കിടന്നശേഷമാണ് രണ്ടു മൃതദേഹങ്ങൾ നീക്കം ചെയ്തത്. ശരത്തിന്റെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലും മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
കോവിഡ് പരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എംസി റോഡിലും ചങ്ങനാശേരി ബൈപാസ് റോഡിലും ന്യൂജെൻ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ പതിവാണെന്ന പരാതി വ്യാപകമാണെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
0 Comments