NEWS UPDATE

6/recent/ticker-posts

വൈദ്യകുലപതി ഡോ പി.കെ വാരിയര്‍ അന്തരിച്ചു

കോട്ടയ്ക്കല്‍: ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്‌.[www.malabarflash.com]


പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേത്തെ ആദരിച്ചിരുന്നു. പി.കെ വാരിയരുടെ അഭിപ്രായത്തില്‍ ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച് കര്‍മനിരതനായ വ്യക്തിയാണ് അദ്ദേഹം. നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെയെത്തിച്ചേര്‍ന്നു.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ 'സ്മൃതിപര്‍വം' കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

ബഹുമുഖ വ്യക്തിത്വമുള്ള ആയുര്‍വേദ പണ്ഡിതനായിരുന്നു പി.കെ വാരിയരുടെ അമ്മാവനായ വൈദ്യരത്‌നം ഡോ.പി.എസ് വാരിയര്‍. ആയുര്‍വേദത്തിലും അലോപ്പതിയിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് അദ്ദേഹം ആയുര്‍വേദ പഠനം നടത്തിയത്. 1902ല്‍ അദ്ദേഹം മലപ്പുറം ജില്ലയില്‍ സ്ഥാപിച്ചതാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. ഇന്ത്യയിലും വിദേശത്തുമുള്ള രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാവിധികള്‍ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇത്. 

ആയുര്‍വേദ മരുന്നുകള്‍ ചിട്ടകളൊന്നും തെറ്റിക്കാതെ പരിശുദ്ധമായി ഉണ്ടാക്കി രോഗികള്‍ക്ക് നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 1933ല്‍ വൈദ്യരത്‌നം എന്ന സ്ഥാനം നല്‍കി ആദരിച്ചു.

1944 ലാണ് പി.എസ് വാരിയര്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആര്യവൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി നടത്തിക്കൊണ്ടു പോകുന്ന ദൗത്യം ഏറ്റെടുത്ത് ഭംഗിയാക്കുകയാണ് ഡോ.പി.കെ വാരിയര്‍ ചെയ്തത്. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944ല്‍ ചുമതലയേറ്റത് ഡോ. പി.കെ വാരിയരുടെ മൂത്ത ജ്യേഷ്ഠനായ പി.മാധവവാരിയരായിരുന്നു. 1953 ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ വാരിയര്‍ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

ആര്യവൈദ്യശാലയില്‍ ഇന്നത്തെ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാധവ വാരിയര്‍ ആയിരുന്നു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും അമ്മാവനെപ്പോലെ തന്നെ നിപുണനായ വൈദ്യനുമാണ്.

Post a Comment

0 Comments