NEWS UPDATE

6/recent/ticker-posts

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച് വിജലന്‍സ് അന്വേഷണം നടത്താൻ സര്‍ക്കാറിന്റെ അനുമതി. 2010 മുതല്‍ 2013 വരെയുള്ള കാലത്ത് ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച വിഷയത്തിലാണ് അന്വേഷണം.[www.malabarflash.com]
 
ഇക്കാലയളവില്‍ മാത്രം കെഎസ്ആര്‍ടിസിയില്‍ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.

കെഎസ്ആര്‍ടിസിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു, വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ ശുപാര്‍ശയാണ് അംഗീകരിച്ചത്.

യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത്. കെഎസ്ആര്‍ടിസി തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകള്‍ സൂക്ഷിക്കാതെ ഫണ്ട് മാനേജ്‌മെന്റില്‍ ഉദ്യോഗസ്ഥര്‍ ആശയകുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്ആര്‍ടിസി, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ട്. ഒരാള്‍ പിരിഞ്ഞ് പോവുകയും, മറ്റ് രണ്ട് പേര്‍ മറ്റ് വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ എത്തിയവരുമാണ്. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടു വരേണ്ട ഉദ്യേഗസ്ഥര്‍ക്കുണ്ടായ വീഴ്ച ഗുരുതരമുള്ളതാണെന്ന് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.

Post a Comment

0 Comments