റാഞ്ചി: കോവിഡ് സ്ഥിരീകരിച്ച രണ്ട് വയസ്സുള്ള ആൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു. കുട്ടി മരിച്ച ശേഷവും അവരെ കണ്ടെത്താൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. തുടർന്ന് കുട്ടിയുടെ അന്ത്യകർമ്മങ്ങൾ ചെയ്തത് ആശുപത്രിയിലെ വാർഡ് ബോയ് ആണ്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് ഈ കരളലിയിക്കുന്ന സംഭവം നടന്നത്.[www.malabarflash.com]
ഝാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (റിംസ്) കുട്ടി മരിച്ചത്. ബിഹാറിലെ ജാമുയി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മേയ് പത്തിന് രാത്രി വൈകിയാണ് അവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് വാര്‍ഡില്‍ ചികിത്സയിലിരിക്കെ കുട്ടിക്ക് ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചെന്ന് ആശുപത്രിയിലെ ശിശുവിഭാഗം തലവൻ ഡോ. ഹീരേന്ദ്ര ബിറുവ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധയും സ്ഥിരീകരിച്ചു.
കോവിഡ് പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മേയ് 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കുട്ടി മരിക്കുന്നത്. അതിനുശേഷംആശുപത്രിയില്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ മാതാപിതാക്കളെബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്ന് ദിവസം കാത്തിരുന്ന ശേഷം ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ആശുപത്രിയിലെ വാര്‍ഡ് ബോയ് രോഹിത് ബേഡിയ ആണ് കുട്ടിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. 'മാതാപിതാക്കൾ ഉപേക്ഷിച്ച് പോയതിനാൽ ആ കുഞ്ഞിന്‍റെ അന്ത്യകര്‍മ്മം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. എന്നോട് അക്കാര്യം ആവശ്യപ്പെട്ടയുടന്‍ തന്നെ മടിച്ചുനില്‍ക്കാതെ ഞാൻ തയാറായി'- രോഹിത് പറഞ്ഞു.
0 Comments