ഷാർജ: എക്സ്പോ സെൻ്ററിൽ നടക്കുന്ന പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'. ദുബായിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാസർകോട് സ്വദേശി സാദിഖ് കാവിൽ രചിച്ച് 2017ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവൽ ഗൾഫിലെ പരിസ്ഥിതി സംബന്ധമായ വിഷമയമാണ് പ്രമേയമാക്കിയിട്ടുള്ളത്.[www.malabarflash.com]
ഒരു നഗരത്തിലെ പാർക്കിലും ഒമാനിലെ ഫ്ലാറ്റിലും നടക്കുന്ന സംഭവവികാസങ്ങളിൽ ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന അഞ്ചു വയസുകാരനുമാണ് പ്രധാന കഥാപാത്രങ്ങൾ. കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് നോവലിൻ്റെ ലക്ഷ്യമെന്ന് സാദിഖ് കാവിൽ പറഞ്ഞു.
ഗൾഫിലും കേരളത്തിലും വ്യാപകമായി വായിക്കപ്പെട്ട ഖുഷി മൂന്ന് എഡിഷൻ പിന്നിട്ട നോവലാണ്. പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനാണ് അവതാരിക എഴുതിയിട്ടുള്ളത്.
ഉത്സവനഗരിയിലെ ഹാൾ നമ്പർ മൂന്നിലാണ് ഡിസി ബുക്സ് സ്റ്റാൾ ഉള്ളത്. ഇവിടെയടക്കം ഇൗ ഹാളിലെ ബാക്കി എല്ലാ സ്റ്റാളുകളിലും ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അനിശ്ചിതമായി വിലക്കുള്ളതിനാൽ ഇപ്രാവശ്യം പ്രസാധകരോ എഴുത്തുകാരോ വരുന്നില്ല.
എന്നാൽ ദുബായിൽ ശാഖയുള്ള ഡിസി ബുക്സ് സ്റ്റാൾ ഒരുക്കി. ലോകത്തെ പ്രശസ്തമായ കുട്ടികളുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് സാഹിത്യ കൃതികൾ ലഭ്യമാണ്. ഇന്നലെ(19) ആരംഭിച്ച വായനോത്സവം 29ന് സമാപിക്കും.


Post a Comment