NEWS UPDATE

6/recent/ticker-posts

കര്‍ണാടകയില്‍ സിപിഐഎമ്മിന് അട്ടിമറി നേട്ടം, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം 231 സീറ്റുകളില്‍; പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മണ്ഡലങ്ങൾ

ബെംഗളുരു: കര്‍ണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയങ്ങള്‍ നേടി സിപിഐഎം. പാര്‍ട്ടി പിന്തുണയോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ 732 സ്ഥാനാര്‍ഥികളില്‍ 231 സ്ഥാനാര്‍ഥികളാണ് വിജയം നേടിയത്. പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനത്ത് പുതുതായി ചിലയിടങ്ങളില്‍ സാന്നിധ്യമറിയിച്ചാണ് സിപിഐഎം മുന്നേറ്റം.[www.malabarflash.com] 


സംസ്ഥാനത്തെ 30 ജില്ലകളില്‍ 20 ഇടങ്ങളിലാണ് സിപിഐഎം പിന്തുണയോടെ സ്ഥാനാര്‍ഥികള്‍ മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ 18 ജില്ലകളിലും വിജയം നേടാനായി.

പലയിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വഴിയൊരുക്കിയ സിപിഐഎം, കൊപ്പള, ഗദക്, കോലാര്‍, ഗുല്‍ബര്‍ഗ ജില്ലകളില്‍ ബിജെപിയുയെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ പിടിച്ചാണ് വിജയിച്ചത്. ബാഗേപള്ളിയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത പാര്‍ട്ടി രണ്ട് പഞ്ചായത്തുകളില്‍ മറ്റുള്ളവരുടെ പിന്തുണയോടെയുള്ള ഏറ്റവും വലിയ കക്ഷിയായി ഭരണത്തിലേറും. 

കഴിഞ്ഞ തവണ ഇവിടെ എട്ട് പഞ്ചായത്തുകളിലാണ് സിപിഐഎം ഭരണമുണ്ടായിരുന്നത്. അതേസമയം വളരെക്കുറവ് വോട്ടുകള്‍ക്കാണ് പാര്‍ട്ടി പിന്തുണയോടെയുള്ള സ്ഥാനാര്‍ഥികളുടെ പരാജയം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതില്‍ നിന്ന് സീറ്റുകളുയര്‍ത്തിയാണ് ഇത്തവണ സിപിഎം സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിരിക്കുന്നത്. കൊപ്പേളയില്‍ ആറ് സീറ്റുകളില്‍ നിന്ന് 21 സീറ്റുകളിലേക്കും, ഉത്തരകന്നടയില്‍ മൂന്ന് സീറ്റുകളില്‍ നിന്ന് 14 സീറ്റുകളിലേക്കും, ഉടുപ്പിയില്‍ ആറ് സീറ്റുകളില്‍ നിന്ന് 11 സീറ്റുകളിലേക്കും, രണ്ട് സീറ്റുകളുണ്ടായിരുന്ന മാണ്ഡ്യയില്‍ ഏഴ് സീറ്റുകളിലേക്കും ആണ് സിപിഎം മുന്നേറിയിരിക്കുന്നത്.

ചിക്ബല്ലാപുരിയില്‍ 83 ഉം കല്‍ബുര്‍ഗിയില്‍ 37 ഉം യാദഗിരിയില്‍ 11 സീറ്റുകളും റായ്ച്ചൂര്‍, വിജയാപുരം എന്നിവിടങ്ങളില്‍ ഏഴുവീതം സീറ്റുകളും ദക്ഷിണ കന്നടയില്‍ ആറ് സീറ്റുകളിലുമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരിക്കുന്നത്.

ഡിസംബര്‍ 22 നും 27 നുമായി രണ്ട് ഘട്ടങ്ങളായി നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിദറില്‍ ഒഴികെ മറ്റെല്ലായിടത്തും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5728 ഗ്രാമപഞ്ചായത്തുകളിലെ 83616 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

Post a Comment

0 Comments