NEWS UPDATE

6/recent/ticker-posts

വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്‌തു.[www.malabarflash.com]


ഇതുവരെയുള്ള 25 വര്‍ഷത്തെ അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് അധികാരവികേന്ദ്രീകരണം കൂടുതല്‍ വിപുലീകരിക്കേണ്ട കാലമാണിതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഭരണപരവും ധനപരവുമായ സ്വയംഭരണം ശക്തിപ്പെടുത്തണം. ജനപങ്കാളിത്തം ഉയര്‍ത്തണം. കൂടുതല്‍ സുതാര്യമാക്കണം. വികസനകുതിപ്പിനു വേഗത കൂട്ടണം. ഇതിനെല്ലാമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തേടുന്നത്.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പു നടക്കുന്നത്. 1996-ലെ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് താരതമ്യമില്ലാത്ത തോതില്‍ അധികാരവും പണവും ഉദ്യോഗസ്ഥരെയും ലഭ്യമാക്കിയത്. അധികാരവികേന്ദ്രീകരണത്തിനുവേണ്ടി 1957-ലെ ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ഇടതുപക്ഷം എടുത്തുവന്ന നിലപാടുകളുടെ തുടര്‍ച്ചയായിട്ടാണ് ജനകീയാസൂത്രണം ആവിഷ്‌കരിച്ചത്. അതേസമയം, യഥാര്‍ത്ഥ അധികാരവികേന്ദ്രീകരണത്തെ തുരങ്കംവെച്ച പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. ആദ്യമായി കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലാതല കൗണ്‍സിലുകളെ തകര്‍ത്തതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ഇത്തരത്തിലുള്ള കുത്തിത്തിരിപ്പുകളെ മറികടക്കുന്നതിനുവേണ്ടിയാണ് കേവലം ഭരണപരിഷ്‌കാരം എന്ന നില വിട്ട് ജനകീയ പ്രസ്ഥാനമായി അധികാരവികേന്ദ്രീകരണത്തെ ആവിഷ്‌കരിച്ചത്. അതിലൂടെ രാജ്യത്തെ അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതെത്തി.

യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 2015-16ല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പ്രത്യക്ഷ ധനസഹായം 7679 കോടി രൂപയായിരുന്നു. ഇപ്പോഴത് 12074 കോടി രൂപയാണ്. ഇതിനു പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, മുഖ്യമന്ത്രിയുടെ റോഡ് നിര്‍മ്മാണ പദ്ധതി, കുടുംബശ്രീ, ലൈഫ് മിഷന്‍ തുടങ്ങിയവയിലൂടെ ഏതാണ്ട് 10000 കോടി രൂപയെങ്കിലും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ചെലവഴിക്കാത്ത പണം അടുത്ത വര്‍ഷത്തേയ്ക്ക് സ്പില്‍ ഓവറായി കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 30 ശതമാനം പദ്ധതിത്തുക ഇപ്രകാരം സ്പില്‍ ഓവറായി അനുവദിക്കുന്നുണ്ട്. കോവിഡുമൂലം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്ന പണം അധികമായി നല്‍കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 73-74ാം ഭരണഘടനാ ഭേദഗതികളുടെ അന്തസത്തയില്‍ നിന്ന് ബഹുദൂരം പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളം മാത്രമാണ് 73-74 ഭേദഗതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആചരിച്ച സംസ്ഥാനം. കോണ്‍ഗ്രസുപോലും അത് മറന്നുപോയി. ബിജെപി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം വേണ്ടെന്നുവച്ചു. പിന്നെ, വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് പറയേണ്ടതില്ല. കേന്ദ്ര പഞ്ചായത്ത് വകുപ്പ് ഫണ്ട് ഇല്ലാതെ ശുഷ്‌കിച്ച് ഏതാണ്ട് ഇല്ലാതായെന്നു പറയാം. നഗര വികസനവും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് സ്‌കീമുകളുണ്ടെങ്കിലും അവ നടപ്പാക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു വലിയ പങ്കൊന്നും കല്‍പ്പിച്ചിട്ടില്ല.

ഇതില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ് കേരളം. നാട് നേരിടുന്ന വെല്ലുവിളികളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കരുത്തോടെ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നതിന് ഉത്തമദൃഷ്ടാന്തമായി ഈ കോവിഡ് പകര്‍ച്ചവ്യാധിക്കാലത്തെ കേരളത്തിലെ അനുഭവം പ്രകീര്‍ത്തിക്കപ്പെടുന്നു.

ജനങ്ങളുടെ സാമൂഹ്യസുരക്ഷയിലും ക്ഷേമത്തിലും പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. പാവങ്ങളുടെ ക്ഷേമാനുകൂല്യങ്ങള്‍ മാത്രമല്ല, കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കും ചികിത്സയ്ക്ക് ആശ്രയ്ക്കുന്ന പൊതുആശുപത്രികള്‍ക്കും വന്നിരിക്കുന്ന മാറ്റം ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനുള്ള സാക്ഷ്യപത്രമാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയും പൊതുആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനയും. ഇതോടൊപ്പം സാധാരണക്കാരുടെ തൊഴില്‍ മേഖലകളായ കൃഷിയും പരമ്പരാഗത മേഖലകളെയും സംരക്ഷിച്ചു. അഭ്യസ്തവിദ്യര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടി പശ്ചാത്തല സൗകര്യസൃഷ്ടിയില്‍ വിസ്മയകരമായ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കിഫ്ബിയുടെ മാന്ത്രികസ്പര്‍ശമേല്‍ക്കാത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇന്ന് കേരളത്തിലില്ല.

എന്നാല്‍ കിഫ്ബിയെ തകര്‍ക്കുന്നതിനുവേണ്ടി കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഇന്ന് വലിയൊരു ഗൂഡാലോചനയില്‍ പങ്കാളികളായിരിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റാണ് കിഫ്ബി ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞുകൊണ്ട് സ്വദേശി ജാഗ്രതാ മഞ്ചിനുവേണ്ടി ഹൈക്കോടതിയില്‍ കിഫ്ബിയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഈ വഞ്ചനയ്‌ക്കെതിരെയുള്ള ഒരു വിധിയെഴുത്തായിട്ടുകൂടിയായി മാറണം.

ആധുനിക വ്യവസായ സേവനങ്ങളുടെ പുരോഗതിയ്ക്കു വേണ്ടിയുള്ള കേന്ദ്രീകൃതമായ ഇടപെടലും നിക്ഷേപവും ഉറപ്പുവരുത്തുന്നതോടൊപ്പം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചെറുകിട ഉല്‍പാദന മേഖലകളെ പുനരുദ്ധരിക്കുന്നതിനും വികേന്ദ്രീകൃതമായ ആസൂത്രണത്തെയും ജനപങ്കാളിത്തത്തെയും വലിയതോതില്‍ നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിര്‍ണായകമായ പങ്കാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ളത്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാടും അതിനനുസരിച്ചുള്ള പ്രായോഗിക കര്‍മ്മ പരിപാടിയും മുന്നോട്ടു വെയ്ക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണ്.

മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും പുരോഗമന ചിന്താഗതികള്‍ തന്നെയും കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്. ബിജെപി സര്‍ക്കാരിന്റെ നോട്ടു നിരോധനം രാഷ്ട്രത്തെ വലിയ തകര്‍ച്ചയിലേയ്ക്ക് തള്ളിവിട്ടു. ഇപ്പോഴാകട്ടെ, കൂനിന്മേല്‍ കുരുവെന്ന പോലെ പകര്‍ച്ചവ്യാധിയും പിടികൂടിയിരിക്കുകയാണ്. പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് സമ്പദ്ഘടനയെ പൂര്‍ണ സ്തംഭനാവസ്ഥയിലെത്തിച്ചു. ലോകത്ത് ഏറ്റവും വലിയതോതില്‍ സാമ്പത്തികത്തകര്‍ച്ച നേരിടുന്ന രാജ്യം ഇന്ന് ഇന്ത്യയാണ്. എല്ലാവിധ ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ ചൊല്‍പ്പടിയ്ക്കു കീഴില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.

ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് എന്‍ഡിഎ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇതിനെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് പ്രാപ്തിയില്ലെന്ന് ദേശീയമായി കോണ്‍ഗ്രസ് തെളിയിച്ചുകഴിഞ്ഞു. ഒരു നേതൃത്വം തന്നെ ഇല്ലാത്ത അവസ്ഥയിലേയ്ക്ക് അധ:തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഹിന്ദുത്വ പ്രീണന നയത്തെ അനുകൂലിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ നല്ലൊരു പങ്ക് നേതാക്കളും.

കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ വിഭാഗങ്ങളുമായും പരസ്യ കൂട്ടുകെട്ടില്‍ എത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സ്þലീഗ് സഖ്യം ബിജെപി അടക്കമുള്ള എല്ലാവിധ വര്‍ഗ്ഗീയ തീവ്രവാദസംഘടനകളുമായി ഇടതുപക്ഷ ശത്രുതയുടെ അടിസ്ഥാനത്തില്‍ അധികാരം നേടാനായി അവസരവാദ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ കോട്ടയായി കേരളം തലയുയര്‍ത്തി നില്‍ക്കണം. എല്ലാതരം വര്‍ഗ്ഗീയതകള്‍ക്കുമെതിരെ മതേതര ജനാധിപത്യമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ബദല്‍ വികസന പരിപാടി ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനേ കഴിയൂ.

അതുകൊണ്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് ദേശീയതലത്തില്‍ത്തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായി മാറുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

0 Comments