NEWS UPDATE

6/recent/ticker-posts

ഇന്ത്യൻ വേരുകളുള്ള കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്

വാഷിങ്ടൻ: യുഎസ് രാഷ്ട്രീയ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് കമല ഹാരിസ് (55). യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ– ഡമോക്രാറ്റിക് പാർട്ടിയുടെ– സ്ഥാനാർഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിത, ഇന്ത്യൻ വേരുകളുള്ള കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്.[www.malabarflash.com]

ഈ സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമല. ഇതുവരെ ഒരു വനിതയും യുഎസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന കുറവാണു തന്റെ വിജയത്തിലൂടെ കമല നികത്തുന്നത്. 

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസിനെയാണു കമല തോൽപ്പിച്ചത്. ‘നമ്മൾ അതു നേടി’ എന്ന് കമല ഹാരിസ് ബൈഡനോട് പറയുന്ന വിഡിയോയും തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കമല ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മിനിറ്റുകൾക്കകം ദശലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്.

തമിഴ്നാട് സ്വദേശിനിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായ കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റുകൾക്കു വലിയ ഉന്മേഷമാണു പകർന്നത്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ ആഫ്രോ അമേരിക്കൻ വംശജരുടെയും ഇന്ത്യൻ വേരുകളുള്ള അമേരിക്കക്കാരുടെയും നിർണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാർഥിത്വം.

നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ തുടക്കത്തിൽ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി. കമലയുടെ സ്ഥാനാർഥിത്വത്തോട് അധിക്ഷേപാർഹമായ നിലപാടായിരുന്നു ഡോണൾഡ് ട്രംപിന്റേത്. അതെല്ലാം മറികടന്നാണു കമല വെന്നിക്കൊടി നാട്ടിയത്.

ആരാണ് കമല ഹാരിസ്?
ഹോവഡ് സർവകലാശാലയിൽനിന്നും കലിഫോർണിയ സർവകലാശാലയുടെ ഹേസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽനിന്നും പഠിച്ചിറങ്ങിയ കമല, കലിഫോർണിയയുടെ നിയമസംവിധാനത്തിലൂടെയാണ് ഉയർന്നുവന്നത്. 2010 ൽ സ്റ്റേറ്റ് അറ്റോർണി ജനറലായി നിയമിതയായി. 2016 ലെ തിരഞ്ഞെടുപ്പിൽ യുഎസ് സെനറ്റിലെത്തിയ കമല ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജയാണ്, ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജയും.

കലിഫോർണിയയിലെ ഓക്‌ലൻഡിൽ 1964 ഒക്ടോബർ 20നാണ് കമല ദേവി ഹാരിസ് ജനിച്ചത്. അമ്മയുടെ പിന്തുണയോടെ പൗരാവകാശ പ്രവർത്തനങ്ങളിലൂടെണ് അവർ ആദ്യമായി പൊതുപ്രവർത്തന മേഖലയിൽ എത്തുന്നത്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സിൽ കാനഡയിലെ ക്യുബെക്കിലെ മോൺട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി. അവിടെവച്ചാണ് കമലയുടെ ഉള്ളിലെ രാഷ്ട്രീയ മനസ്സ് വെളിപ്പെടുന്നത്. അയൽപക്കത്തുള്ള കുട്ടികൾ സ്വന്തം കെട്ടിടത്തിനു മുന്നിലുള്ള പുൽത്തകിടിയിൽ കളിക്കുന്നതു വിലക്കിയ കെട്ടിട ഉടമയ്ക്കെതിരെ കൗമാരക്കാരിയായ കമല പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പിന്നീട് ഹോവഡ് സർവകലാശാലയിൽ പഠിക്കാനായി അവർ യുഎസിൽ തിരിച്ചെത്തി. ലിബറൽ ആർട്സ് സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ അവിടുത്തെ ഡിബേറ്റ് സംഘത്തിലും ചേർന്നു. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തിൽ ബിരുദം എടുക്കുകയും ചെയ്തു.

അഭിഭാഷക, രാഷ്ട്രീയക്കാരി
1990 ൽ കലിഫോർണിയ സ്റ്റേറ്റ് ബാറിൽ ചേർന്ന് തന്റെ കരിയറിൽ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായി. 1998ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസിലെ കരിയർ ക്രിമിനൽ യൂണിറ്റിന്റെ മാനേജിങ് അറ്റോർണിയായി അവർ ചുമതലയേറ്റെടുത്തു. 

2000 ൽ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആൻഡ് നെയ്ബർഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോർണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചിൽഡ്രൻസ് ജസ്റ്റിസ് സ്ഥാപിച്ചത്.

നവംബർ 2010 ൽ കലിഫോർണിയ അറ്റോർണി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജയും ആദ്യ വനിതയുമായി അവർ.

2016 നവംബറിലാണ് കലിഫോർണിയയിൽനിന്ന് കമല സെനറ്റിലെത്തിയത്. സെനറ്റിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ആൻ‍ഡ് ഗവൺമെന്റൽ അഫയർ കമ്മിറ്റി, സിലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ്, കമ്മിറ്റി ഓൺ ജുഡീഷ്യറി ആൻഡ് കമ്മിറ്റി ഓൺ ബജറ്റ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ദിനത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ (2019 ജനുവരി 21ന്) പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്നതായി അവർ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്ന ഡെമോക്രാറ്റുകളുടെ പട്ടികയിൽ മുൻപന്തിയില്‍ കമലയുണ്ടായിരുന്നു. അറ്റോർണി ജനറൽ ആയിരുന്ന കാലഘട്ടത്തിലെ ചില നയങ്ങളിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ വീണ്ടും വിമർശനം ഉയർന്നു വന്നിരുന്നു. പിന്നീട് അവർ മൽസരരംഗത്തുനിന്നു പിന്മാറി.

കമലയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെന്ന് 2020 ഓഗസ്റ്റ് 11ന് ജോ ബൈഡൻ പ്രഖ്യാപിച്ചു. അറ്റോർണി ജനറലായി കമല ജോലി ചെയ്തപ്പോൾ തന്റെ മകൻ ബ്യൂ ബൈഡനുമൊത്തു പ്രവർത്തിച്ചിരുന്നെന്നും വലിയ ബാങ്കുകളെ ചോദ്യം ചെയ്യാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുമുള്ള അവരുടെ കഴിവിനെ അന്നേ ശ്രദ്ധിച്ചിരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി. 

പീഡനത്തിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലും ഇവർ ഭാഗഭാക്കായിട്ടുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

എഴുത്തുജീവിതം
 2009 ലാണ് ആദ്യ പുസ്തകം ‘സ്മാർട് ഓൺ ക്രൈം: എ കരിയർ പ്രോസിക്യൂട്ടേഴ്സ് പ്ലാൻ ടു മെയ്ക്ക് അസ് സേഫർ’ പ്രസിദ്ധീകരിക്കുന്നത്. ദ് ട്രൂത്‌സ് വി ഹോൾഡ്: ആൻ അമേരിക്കൻ ജേണി, സൂപ്പർഹീറോസ് ആർ എവരിവേർ എന്നീ പുസ്തകങ്ങൾ 2019 ന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

കുടുംബം
അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെയാണ് കമല വിവാഹം ചെയ്തത്. എംഹോഫിന്റെ മക്കളായ എല്ലയും കോളും തന്നെ ‘മോമല’ എന്നു വിളിക്കുന്നതാണ് ഏറെ പ്രിയപ്പെട്ടതെന്നും അവർ അടുത്തിടെ പറഞ്ഞിരുന്നു.

Post a Comment

0 Comments