NEWS UPDATE

6/recent/ticker-posts

ചെമ്പിരിക്ക ഖാസി കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്; സി ബി ഐയുടെ ആത്മഹത്യാ വാദം തള്ളി ജിപ്മര്‍ റിപ്പോര്‍ട്ട്

കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചെമ്പിരിക്ക അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ സിബിഐ വാദം തളളി ജിപ്മര്‍ റിപ്പോര്‍ട്ട്.[www.malabarflash.com]


ഖാസി സി. എം അബ്ദുള്ള മൗലവി സ്വയം ജീവനൊടുക്കിയതല്ലെന്ന് കാണിച്ച് പോണ്ടിച്ചേരി ജിപ്മര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധ സംഘം എറണാകുളം സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഖാസിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അഡ്വ. ഷൈജന്‍. സി. ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് പൂഴ്ത്തിയ റിപ്പോര്‍ട്ട് സി ബി ഐ കേസ് വിചാരണ ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. സൈക്കോളജിക്കല്‍ ഓട്ടോപ്‌സി എന്ന നൂതന വിശകലനത്തിലൂടെയാണ് ഖാസി ആത്മഹത്യ ചെയ്തുവെന്ന സി ബി ഐ വാദം ജിപ്മര്‍ സംഘം നിരാകരിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ഒരു കൊലക്കേസില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയിലൂടെ കുറ്റാന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജിപ്മര്‍ സംഘം ചെമ്പിരിക്കയിലും ഖാദിയുടെ വീട്ടിലും എത്തി തെളിവെടുത്തിരുന്നു. ജിപ്മര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഖാസിയുടെ കൊലയാളികളെ കണ്ടെത്തണമെന്ന ആവശ്യത്ത് പുതിയ മാനം വന്നിരിക്കുകയാണ്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. 

ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ സിബിഐ അന്വേഷണം അവസാനിപ്പിക്കാനുളള ശ്രമം നടത്തി. സാത്വികനായ പണ്ഡിതന്‍, നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്‌വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നേതാവ് ആത്മഹത്യ ചെയ്തു എന്ന സിബിഐയുടെ ഭാഷ്യം പരിഹാസ്യമായാണ് ജനങ്ങള്‍ കണ്ടത്.

കുടുംബാംഗങ്ങളും സമര സമിതിയും ഈ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളി നിഷ്പക്ഷമായ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

കോടതി ഉത്തരവ് പ്രകാരം ഖാസി കേസില്‍ മനഃശാസ്ത്ര പോസ്റ്റ്മാര്‍ട്ടം എന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി ഖാസി കേസില്‍പ്രയോഗിച്ചിരുന്നു, ഇതിനു പോണ്ടിച്ചരിയിലെ ജിപ്‌മെര്‍ മെഡിക്കല്‍ കോളേജ് സംഘമാണ് എത്തിയത്. ഇതിന് പിന്നാലെ സി.ബി.ഐയുടെ കേരളത്തിന്റെ ചുമതലയുള്ള ഐ.ജി.യും ചെമ്പിരിക്കയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു

ആദ്യം അന്വേഷിച്ച ബേക്കല്‍ പോലിസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. ഖാസി ചെമ്പിരിക്ക കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ഇതിനെ എറണാകുളം സിജെഎം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. 

സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു. 

ഈ റിപ്പോര്‍ട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് കുടുംബവും ഖാസി ആക്ഷന്‍ കമ്മിറ്റിയും സമരത്തിലാണ്.

Post a Comment

0 Comments