NEWS UPDATE

6/recent/ticker-posts

യുവാവിനെ ലഹരിമാഫിയ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: യുവതിയടക്കം മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

കൊച്ചി: നെട്ടൂര്‍ വെളിപ്പറമ്പില്‍ ഫഹദ് ഹുസൈന്‍ (19) നെ ലഹരി വില്‍പന മാഫിയ സംഘം വെട്ടിക്കൊലപ്പെടുത്തിയകേസില്‍ മൂന്ന് പ്രധാനപ്രതികള്‍ കൂടി അറസ്റ്റിലായി.[www.malabarflash.com]

കഴിഞ്ഞ ജൂലായ് 24ന് പനങ്ങാട് പോലീസ് മൂന്നര കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടാംപ്രതിയായിരുന്ന പനങ്ങാട് ഒല്ലേരി റോഡില്‍ തിട്ടയില്‍ വീട്ടില്‍ ശ്രുതി എന്ന് വിളിക്കുന്ന നിവ്യ(26), ഇവരുടെ കാമുകന്‍ അടിമാലി ആനച്ചാല്‍ സ്വദേശി ജാന്‍സന്‍ ജോസ് (24), അടിമാലി മോളേത്തു പുത്തന്‍പുരയില്‍ വിഷ്ണു എം സുരേന്ദ്രന്‍ (23) എന്നിവരെയാണ് തൃക്കാക്കര അസി.കമ്മീഷണര്‍ കെ എം ജിജിമോന്‍, പനങ്ങാട് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 13ന് രാത്രിയിലാണ് ലഹരി മാഫിയയുടെ ആക്രമണത്തില്‍ നെട്ടൂര്‍ വെളിപറമ്പില്‍ ഹുസൈന്റെ മകന്‍ ഫഹദ് (19) കൊല്ലപ്പെട്ടത്. പ്രതികള്‍ പിടിച്ച് നിര്‍ത്തി നെഞ്ചിന് കത്തി കൊണ്ട് കുത്തിയപ്പോള്‍ ഫഹദ് കൈകൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് കൈമടക്കിന് വെട്ട് കൊണ്ട് ചോരവാര്‍ന്ന് വഴിയില്‍ വീണ് പോകുകയായിരുന്നു. 

നെട്ടൂര്‍ ആര്യാസ് ഹോട്ടലിന് സമീപം രാത്രി 9.30 ഓടെയായിരുന്നു സംഭവം. പോളിടെക്‌നിക് വിദ്യാര്‍ഥിയായിരുന്നു ഫഹദ്. കഴിഞ്ഞ മാസം ശ്രുതിയുടെ ആദ്യഭര്‍ത്താവ് അഖില്‍ദാസ് മൂന്നാറില്‍ ടൂറിന് പോയ സമയം ഇപ്പോഴത്തെ കാമുകന്‍ ജാന്‍സനുമായി ശ്രുതിയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ക്ഞ്ചാവ് കേസില്‍ റിമാന്റിലായിരുന്ന ശ്രുതിയെ ജാമ്യത്തിലിറക്കാന്‍ കാമുകനായ പ്രവീണും സംഘവും ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു കാമുകനായ ജാന്‍സനും കൂട്ടുകാരായ വിഷ്ണുവും ജോമോനും ചേര്‍ന്ന് ജാമ്യത്തിലിറക്കി ഇവര്‍ ശ്രുതിയുടെ നെട്ടൂരുള്ള വീട്ടിലെത്തിച്ചു. 

ഈ സംഭവത്തില്‍ പ്രകോപിതനായ പ്രവീണും സംഘവും, മുന്‍ ഭര്‍ത്താവ് അഖില്‍ദാസിന്റെ സംഘവുമായി ചേര്‍ന്ന് ശ്രുതിയുടെ വീടിന്റെ പരിസരത്തെത്തുകയും, റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ജാന്‍സന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തു. ഇതിനുശേഷം എടുത്തു കൊണ്ടുപോയ മൊബൈല്‍ ഫോണുകള്‍ തിരികെ ലഭിക്കുന്നതിന് ജാന്‍സനും ശ്രുതിയുടെ കൂട്ടുകാരും ചേര്‍ന്ന് കൂട്ടാളിയായ റോഷനെ നിയോഗിച്ചു. 

ഇവര്‍ നെട്ടൂരിലുള്ള ശ്മശാനത്തില്‍ സംഘം ചേര്‍ന്ന് എത്തുകയും ചെയ്തു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കവും സംഘട്ടനവുമുണ്ടായി. ഈ സമയം അവിടെയെത്തിയ ഫഹദിനെയും സംഘം ആക്രമിക്കുകയായിരുന്നു. 

കേസില്‍ 22 പ്രതികളാണുള്ളതെന്ന് പോലിസ് പറഞ്ഞു.ഇതില്‍ 19 പേര്‍ ഇതിനകം പിടിയിലായി.അനന്തു (കിച്ചു), ഈശ്വര്‍, ഉണ്ണി, എന്നീ മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും പോലിസ് പറഞ്ഞു.

ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പനങ്ങാട് എസ്‌ഐ റിജിന്‍ എം തോമസ് എന്നിവരും ഡാന്‍സാഫിലെയും, തൃക്കാക്കര അസി.കമ്മീഷണറുടെ സ്‌ക്വാഡിലെയും പോലിസുകാരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments