NEWS UPDATE

6/recent/ticker-posts

ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ കേസ്

തൃക്കരിപ്പൂർ: ജ്വല്ലറിയുടെ പേരിൽ നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചു നൽകാത്തതിന്‌ മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്തു.[www.malabarflash.com]

ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതിയിലാണ്‌ കേസ്‌.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി ഖമറുദ്ദീൻ എംഎൽഎ, മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. 

ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയില്ല.

പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ്‌ നിക്ഷേപകർ പരാതി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ്‌ ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പോലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു.

കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ്‌ പരാതി നൽകിയത്‌. 

ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപ്പന നടത്തിയിരുന്നു.

വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും എംഎൽഎ ആരോപിതനായിരുന്നു. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എംഎൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ്‌ ട്രസ്‌റ്റ്‌ രഹസ്യമായി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കുകയായിരുന്നു. വിവാദമായപ്പോൾ ആ ഭൂമി തിരിച്ചു നൽകി. വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

0 Comments