NEWS UPDATE

6/recent/ticker-posts

തൈനട്ട് മുനവ്വറലി തങ്ങൾ, വെള്ളമൊഴിച്ച് എമ്പ്രാന്തിരി...‘മൈത്രി’ വളരും, മലപ്പുറത്ത്

മലപ്പുറം: മലപ്പുറം കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്രമുറ്റത്ത് വൃക്ഷത്തൈ നടുന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അതിന് വെള്ളമൊഴിച്ച് ക്ഷേത്ര പൂജാരി മണികണ്ഠൻ എമ്പ്രാന്തിരി. ആ വൃക്ഷതൈക്ക് ഇരുവരും ‘മൈത്രി’ എന്ന പേരും നൽകി.[www.malabarflash.com]

ലോക പരിസ്ഥിതി ദിനത്തിൽ മലപ്പുറം പുറംലോകത്തിന് സമർപ്പിക്കുന്ന കാഴ്ചകൾ ഇതൊക്കെയാണ്. മനുഷ്യരിൽ വൈരം നിറച്ച്, വേർതിരിച്ചുനിർത്തി വെറുപ്പിന്റെ വിളവെടുപ്പു നടത്താൻ ആഗ്രഹിക്കുന്ന വർഗീയ മനസ്സുകൾ ദേശവ്യാപകമായി അതിന് ശ്രമിക്കുമ്പോഴും മലപ്പുറം അതൊന്നും ഗൗനിക്കുന്നില്ല. ഈ മണ്ണിൽ ‘മൈത്രി’ വളർന്നുപന്തലിക്കാനുള്ള വളക്കൂറ് ഇപ്പോഴും വേണ്ടുവോളമുണ്ടെന്ന് ഇന്നാട്ടുകാർക്കറിയാം.

ആന ചരിഞ്ഞ വാർത്തയുടെ മറവിൽ മലപ്പുറത്തിനെതിരെ കേന്ദ്രമന്ത്രിമാരും ചില ദേശീയ നേതാക്കളും ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സ്നേഹമരത്തിന്റെ വേരുകേൾ മണ്ണിലാഴ്ന്നുനിൽക്കുന്നത്. ഇവിടുത്തെ മനുഷ്യരാണിത് നട്ടുവളർത്തുന്നത്.

ത്രിപുരാന്തക ക്ഷേത്രമുറ്റത്തെന്ന പോലെ ജില്ലയിൽ പലയിടത്തും ഇതുപോലെ ‘മൈത്രി’കൾ വളർന്നു പന്തലിക്കും. ഇതു വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെയെന്ന് തൈ നട്ട ശേഷം മണികണ്ഠൻ എമ്പ്രാന്തിരിയും മുനവ്വറലി തങ്ങളും ആശംസിക്കുമ്പോൾ മലപ്പുറത്തിന് അതുൾക്കൊള്ളാനാണ് ആഗ്രഹം.

മലപ്പുറം എന്ന് കേൾക്കുന്ന മാത്രയിൽ ഉത്തരേന്ത്യയിൽനിന്ന് വർഗീയതയിൽ പൊതിഞ്ഞ ജൽപനങ്ങളിറക്കുന്ന മേനകമാർക്ക് ഈ മണ്ണ് നൽകുന്ന സ്നേഹസാക്ഷ്യം കൂടിയാണിത്.

Post a Comment

0 Comments