NEWS UPDATE

6/recent/ticker-posts

ആര്‍ഭാടം വേണ്ട, പെരുന്നാളാഘോഷം പ്രാര്‍ത്ഥനയുമായി വീടുകളിലിരുന്ന് പരിമിതപ്പെടുത്തണം-വിവിധ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍

കാസര്‍കോട്: ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറിയപെരുന്നാളാഘോഷം വീടുകളിലിരുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ ആഹ്വാനം ചെയ്തു.[www.malabarflash.com]

സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എന്‍.എ.നെല്ലിക്കുന്ന്എം.എല്‍.എ, ടി.ഇ.അബ്ദുല്ല, എന്‍.എ.അബൂബക്കര്‍ ഹാജി(കാസര്‍കോട്), മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പാലക്കി കുഞ്ഞമ്മദ് ഹാജി (കാഞ്ഞങ്ങാട്), ഡോ.എന്‍.എ.മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി(കിഴൂര്‍), ജി.എസ്.അബ്ദുല്‍ ഹമീദ് ഹാജി, എസ്.സി. കുഞ്ഞമ്മദ് ഹാജി, ടി.സി.കുഞ്ഞബ്ദുള്ള (തൃക്കരിപ്പൂര്‍), ബഷീര്‍ എഞ്ചിനീയര്‍, കെ.എം. അബ്ദുല്‍ റഹിമാന്‍ , മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്(പള്ളിക്കര), ഐ.കെ.അബ്ദുള്ളക്കുഞ്ഞി, സയ്യിദ് ഹാദി തങ്ങള്‍, വി.പി.അബ്ദുല്‍ ഖാദിര്‍ (കുമ്പള), അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ മൗലവി, ടി.എ.മൂസ (മംഗല്‍പ്പാടി), സയ്യിദ് അത്താഹുള്ള തങ്ങള്‍, ഇബ്രാഹിം ഉമര്‍ ഹാജി, കെ.എ.ഇബ്രാഹിം ഹാജി(മഞ്ചേശ്വരം) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. 

ആര്‍ഭാടവും ദുര്‍വ്യയവും മറ്റുള്ളവരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തിയും പെരുമാറ്റവും ഒഴിവാക്കണം. പെരുന്നാളാഘോഷത്തിന്റെ പേരില്‍ പിഞ്ചുകുട്ടികളെയും കൂട്ടി സ്ത്രീകള്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. 

പള്ളികള്‍ അടച്ചിടാന്‍ നാം നിര്‍ബന്ധിതരായി. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് മഹാമാരിക്ക് മുന്നില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയാണ്. മാനുഷികമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയെയാണ് മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്നത്. റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനയും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും ഇഅ്ത്തികാഫും ജമാഅത്ത് നമസ്‌കാരവും തറാവീഹുമായി കഴിഞ്ഞിരുന്നവര്‍ വീടുകളില്‍ ഒതുങ്ങിയിരിക്കേണ്ട അസാധാരണമായ അവസ്ഥയാണ് ഇപ്പോള്‍.

കോവിഡ്-19 വ്യാപനകാര്യത്തില്‍ ലോകത്ത് നേരിയ കുറവ് രേഖപ്പെടുത്തുമ്പോള്‍ അനുദിനം ഭയാനകമായ സ്ഥിതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. ലോകത്താകെ 38 ലക്ഷത്തോളം രോഗികളും 3 ലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. 

ഒന്നരമാസം നീണ്ട ലോക് ഡൗണിനു ശേഷവും രോഗികളുടെ എണ്ണത്തില്‍ സ്‌ഫോടനാത്മകമായ സ്ഥിതിയിലേക്ക് ഇന്ത്യ കുതിച്ചു കൊണ്ടിരിക്കുന്നു. രോഗവ്യാപനം ഒരു പരിധിവരെ തടയാനും പ്രതിരോധനടപടികളിലൂടെ ഫലപ്രദമായി മുന്നേറാനും രാജ്യത്തിനു വിശേഷിച്ച് കേരളത്തിനു ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിലും കോവിഡ് -19 ഇപ്പോഴും എല്ലാവരെയും ആശങ്കപ്പെടുത്തുന്നു.

രാജ്യവ്യാപക അടച്ചിടല്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വളരെ വേഗം ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ചിന്തയോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടോ എന്നറിയാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. 

റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകളില്‍ പള്ളികളില്‍പോലും പോകാന്‍ കഴിയാത്ത നമുക്ക് പെരുന്നാളിനെന്തിനാണ് ആര്‍ഭാടമെന്ന് ചിന്തിക്കണം. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന്റെ ഗൗരവം മറന്നു പ്രവര്‍ത്തിച്ചാല്‍ വൈറസിന്റെ വ്യാപനത്തിനു അറിഞ്ഞുകൊണ്ട് വഴിയൊരുക്കലാവും അത്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ളതല്ല. നിബന്ധനകള്‍ ലംഘിച്ചു രോഗം പടരുന്ന സ്ഥിതി വീണ്ടും വന്നാല്‍ നാം വലിയ വില കൊടുക്കേണ്ടിവരും. 

മികച്ച അച്ചടക്കമുള്ള, ജാഗ്രത പുലര്‍ത്തുന്ന സമൂഹമാണ് നാമെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. നമ്മള്‍ വഴി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല-നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments