NEWS UPDATE

6/recent/ticker-posts

ആദ്യം കോവിഡ് സ്ഥിരീകരിച്ചു, പിന്നീട് നെഗറ്റീവായി, വീണ്ടും പോസിറ്റീവ്; പിന്നാലെ മരണം

കൊല്‍ക്കത്ത: രാജ് ഗുപ്ത എന്ന ഇരുമ്പ് വ്യാപാരിക്ക് കൊല്‍ക്കത്തയിലെ കോവിഡ് ആശുപത്രിയില്‍നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. താങ്കളുടെ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് അയച്ചിട്ടുണ്ടെന്ന്‌ പറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍.[www.malabarflash.com]  

രാജ് ഗുപ്ത ഞെട്ടി. അറുപത്തെട്ടുകാരനായ തന്റെ അച്ഛന്‍ ഓം പ്രകാശിനെ 24 മണിക്കൂറായിട്ടില്ല ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ട്. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് വിട്ടയച്ചത്. ഓംപ്രകാശിനെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇത്തവണ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയില്ല. രണ്ടാമത് അഡ്മിറ്റി ചെയ്ത് 12 മണിക്കൂറിനുള്ളില്‍ ഓം പ്രകാശ് മരിച്ചു.

' ഏപ്രില്‍ 22-നാണ് എന്റെ പിതാവിനെ ബംഗുറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചെന്നും തങ്ങളോട് വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം ആശുപത്രിയില്‍നിന്ന് ഫോണ്‍ വന്നു. അച്ഛന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അത്. തുടര്‍ന്ന് ആശുപത്രി വിട്ടു.

അച്ഛന്റെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ കോവിഡ്19 നെഗറ്റീവാണെന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്. അടുത്ത ദിവസം വീണ്ടും ആരോഗ്യ വകുപ്പില്‍ നിന്ന് ഫോണ്‍ വന്നു. അച്ഛന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇത്തവണത്തെ വിളി' രാജ് ഗുപ്ത പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഓം പ്രകാശിന്റെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും രാജ് ഗുപ്ത ആരോപിച്ചു. ഓം പ്രകാശിന്റെ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാജ് ഗുപ്തയടക്കമുള്ള ഓംപ്രകാശിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ കൊറോണ പരിശോധനക്ക് വിധേയരാക്കാനും നിര്‍ദേശമുണ്ട്.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഓം പ്രകാശിനെ ബംഗൂറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കൊറോണ സ്ഥിരീകരിച്ച ശേഷം നാല് ദിവസത്തിന് ശേഷമാണ് നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് രാജ് ഗുപ്ത പറഞ്ഞു.

Post a Comment

0 Comments