NEWS UPDATE

6/recent/ticker-posts

ജനനായകൻ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറകോടിൻ്റെ വികസന നായകൻ, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം എൽ എ ബി.എം.അബ്ദുറഹിമാൻ സാഹിബ് വിട പറഞ്ഞിട്ട് 2020 ഏപ്രിൽ 4 ന് മൂന്നര പതിറ്റാണ്ട് പിന്നിട്ടു.[www.malabarflash.com]

പറയുന്ന കാര്യങ്ങൾ എവിടെ വെച്ചും താൽപര്യപൂർവ്വം കേൾക്കുന്ന പ്രകൃതമുള്ള സാധാരക്കാരൻ്റെ എം എൽ എ യായിരുന്നു ബി.എം.
കാസറകോട് പട്ടണത്തിലെ തെരുവുകളിലൂടെ നടന്ന് പോകുമ്പോൾ ആർക്കും പിന്നിൽ നിന്ന് കൈകൊട്ടി വിളിച്ച് അദ്ദേഹത്തോട് കാര്യങ്ങൾ പറയാമായിരുന്നു. ജനപ്രതിനിധിയെ ഇങ്ങനെ വിളിച്ച് കാര്യങ്ങൾ പറയുന്നതിൽ അദ്ദേഹത്തിന് യാതൊരു അനൗചിത്യവും തോന്നിയിരുന്നില്ല.

ബിഎമ്മിന്റെ  ഉള്ള് കണ്ടവരൊക്കെ ആ വലിയ മനുഷ്യൻ്റെ തണലിൽ ഇത്തിരി നേരം വിശ്രമിച്ചിട്ടുണ്ട്.

പഞ്ചായത്ത് അംഗം, നഗരസഭാംഗം, എം എൽ എ, പ്രാസംഗികൻ, വ്യാപാരി, തുടങ്ങി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിരവധി മേഖലകളിൽ തിളങ്ങി നിന്ന അസാമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.

നിശ്കളങ്കതയും എളിമയും ആരെയും എളുപ്പം കീഴ്പ്പെടുത്തുന്ന വശ്യചാരുതയാർന്ന പെരുമാറ്റവും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.

ചെറുപ്രായത്തിൽ തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നെല്ലിക്കുന്ന് വാർഡിൽ നിന്നും വിജയിച്ചതോടെ ബിഎമ്മിന്റെ പൊതുജീവിതമാരംഭിച്ചു.
അതോടു കൂടി വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ജനഹൃദയങ്ങളിൽ വളരുകയായിരുന്നു.

ഹൃദ്യമായ ഭാഷയിൽ ജനഹൃദയങ്ങളിലേക്ക് കാര്യങ്ങൾ എറിഞ്ഞ് കൊടുക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.

നെല്ലിക്കുന്ന് ജമാഅത്ത് ഭാരവാഹിയായിരുന്ന അദ്ദേഹം 1968 മുതൽ 78 വരെ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു പി സ്കൂൾ മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1970 മുതൽ 77 വരെ മുസ്ലിം ലീഗ് പ്രതിനിധിയായി കേരള നിയമസഭയിൽ കാസറഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച ബി.എം, 78 ൽ വീണ്ടും ഇടത് മുന്നണിയുടെ ഭാഗമായ അഖിലേന്ത്യാ ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം നാടിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു.

കാസറകോട് നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അനുവദിക്കപ്പെട്ടത് ബിഎം എംഎൽഎയായിരുന്ന കാലത്താണെന്ന് സർക്കാർ രേഖകളിൽ കാണാം.

വടക്കൻ കേരളത്തിൽ നല്ലൊരു പ്രാസംഗികൻ ഇല്ലായിരുന്ന കാലത്ത് ആരെയും ആകർഷിക്കുന്ന ഭാഷാശൈലിയും, കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തെ പ്രസംഗ വേദികളിൽ ശ്രദ്ധേയനാക്കി.

നിയമസഭ പ്രസംഗങ്ങളുടെ പട്ടിക പരിശോധിച്ചാൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് അക്കാലത്ത് ഏറ്റവും കൂടുതൽ നിയമസഭാ പ്രസംഗങ്ങൾ നടത്തിയത് ബി.എം ആണെന്ന് കാണാം.

തലശ്ശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിദേയത്തിൽ കമ്മിഷൻ്റെ റിപ്പോർട്ടിംഗിന് മേൽ ലീഗിനെ പ്രതിനിധീകരിച്ച് ഒരു മണിക്കൂർ നേരമാണ് അദ്ദേഹം നിയമസഭയിൽ പ്രസംഗിച്ചത്.

ബിഎം ൻ്റെ പ്രസംഗത്തിൻ്റെ കാതലായ ഭാഗങ്ങൾക്ക് അന്നത്തെ മുഖ്യമന്ത്രി അടിവരയിട്ട് മറുപടി പറഞ്ഞിട്ടുണ്ട്.

"1970 ൽ നിയമസഭയിലെ കന്നി പ്രസംഗം കഴിഞ്ഞയുടനെ, മുൻനിരയിൽ ഇരിക്കുകയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തെ അഭിനന്ദിച്ച് ഒരു കുറിപ്പ് എഴുതി പിന്നിലിരിക്കുകയായിരുന്ന

ബിഎം ന് കൈമാറിയ രംഗം എനിക്ക് മറക്കാനാവില്ല. ബി.എം ന് അംഗീകാരത്തിൻ്റെ ഒരു അനർഗ്ഗ നിമിഷമായിരുന്നു അത് " സഹ പ്രവർത്തകനായിരുന്ന കെ.പി.രാമൻ ഓർമ്മിക്കുന്നു.

കാസറകോട് ജില്ലാ രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് താലൂക്ക് ആസ്ഥാനത്ത് എംപ്പോയ്മെൻറ് എകസ്ചേഞ്ച് തുടങ്ങാൻ സർക്കാറിൽ നിന്നും നീക്കമുണ്ടായി. അതിനെ വടകരയിലേക്ക് മാറ്റാൻ ഒരു വിഭാഗം ചരടുവലി നടത്തിയപ്പോൾ, കണ്ണൂർ എംപ്പോയ്മെൻ്റ് എക്സ്ചേഞ്ചിൽ ജോലി ചെയ്തിരുന്ന കാസറകോട് സ്വദേശി ഗംഗാധരൻ അന്നത്തെ ആർ ഡി ഒ ഇ. ചന്ദ്രശേഖരൻ നായരെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം എം എൽ എ യായിരുന്ന ബിഎം ൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ഉടൻ തന്നെ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് പ്രസ്തുത എംപ്പോയ്മെൻ്റ് എക്സ്ചേഞ്ച് കാസറകോട് തന്നെ അനുവദിപ്പിക്കുകയായിരുന്നു.

പ്രസ്ഥാനത്തിന് വേണ്ടി ആഹോരാത്രം പരിശ്രമിച്ച ബി.എം സ്വന്തം കാര്യം പലപ്പോഴും മറന്ന് പോയിട്ടുണ്ട്. സംഘടനാ പ്രവർത്തനത്തിലൂടെ എന്തെങ്കിലും നേടിയെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

നല്ലൊരു പൊതു പ്രവർത്തകനാവുകയെന്നത് അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു.

ജീവിതകാലം മുഴുവനും സംഘടനക്കും സമുദായത്തിനും നാടിനും വേണ്ടി വിനിയോഗിച്ച നിസ്വാർത്ഥനായ കർമ്മഭടനായിരുന്നു അദ്ദേഹം.

വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവരോട് പോലും സൗമ്യമായ പെരുമാറ്റവും, രാഷട്രീയ അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തി ബന്ധത്തിന് തടസ്സമല്ലെന്നും തെളിയിക്കുകയും ചെയ്ത നേതാവാണ് ബി.എം.

മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന അദ്ദേഹം മരണം വരെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഉപദേശക സമിതി ചെയർമാനായിരുന്നു.

വിദ്യാർത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വളരെയധികം പ്രവർത്തിച്ച വ്യക്തിയായിരുന്നു ബി.എം.

അദ്ദേഹത്തിൻ്റെ ചിട്ടയോടെയുള്ള പ്രവർത്തനവും, ആത്മാർത്ഥതയും ഏതൊരു പ്രവർത്തകനും സംഘടനാ പ്രവർത്തനത്തിൽ ആവേശം പകരുന്നതായിരുന്നു.

1975 ലെ മുസ്ലിം ലീഗിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പിൽ അഖിലേന്ത്യാ മുസ്ലിം ലീഗിൻ്റെ ഭാഗത്തായിരുന്നു ബി.എം.അബ്ദുറഹ്മാൻ സാഹിബ്.

അഖിലേന്ത്യാ മുസ്ലിം ലീഗിൻ്റെ മുന്നണി പോരാളിയായും എം എൽ എയായും സംസ്ഥാന തലത്തിൽ തന്നെ നേതൃനിരയിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു ബി.എം

-മൗവ്വൽ മുഹമ്മദ് മാമു

Post a Comment

0 Comments