NEWS UPDATE

6/recent/ticker-posts

ദേവനന്ദയുടെ മരണം: വീടുമായി അടുപ്പമുണ്ടായിരുന്നയാള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് നിരീക്ഷണത്തില്‍

കൊല്ലം: ആറുവയസുകാരി ദേവനന്ദയുടെ മരണത്തിന് പിന്നില്‍ കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണോയെന്ന ബലമായ സംശയം നിലനില്‍ക്കെ, സംഭവത്തില്‍ വീടുമായി അടുപ്പമുണ്ടായിരുന്ന ആള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് നിരീഷണത്തില്‍.[www.malabarflash.com]

പുറത്തുവന്ന പൂര്‍ണപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങിമരണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പോലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നത് ആരാണെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവരില്‍ പോലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്ന സൂചന ലഭിച്ചത്. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തിലേക്കാണ് അന്വേഷണവും നീങ്ങുന്നത്.

വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ല. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. 

വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കം മുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.

കുട്ടിയെ കാണായതായ ഉടന്‍തന്നെ വീടിന് അടുത്ത് സപ്താഹം നടക്കുന്ന ക്ഷേത്രത്തില്‍ നിന്നും വിവരം മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നു. രക്ഷപെടാന്‍ കഴിയില്ലെന്ന് തട്ടിക്കൊണ്ടുപോയ ആള്‍ക്ക് തോന്നിയതിനെ തുടര്‍ന്ന് കുട്ടിയെ ആറ്റില്‍ തള്ളിയിട്ടതാകാമെന്ന സംശയം നാട്ടുകാരും ബന്ധുക്കളും ഉയര്‍ത്തുന്നുണ്ട്. ഈ വശവും പോലീസ് അന്വേഷിക്കുന്നു. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി നൂറു മീറ്ററോളം ദൂരം നടന്ന് 

ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തരയോടെ ദേവനന്ദയെ കാണാതായത്.

ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പോലീസ് ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്. 

തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്.

ഇതിന് ശേഷം ആരുടെയോ സാന്നിധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം. 

കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്.

കാണാതായി മിനിട്ടുകള്‍ക്കകം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. 

കുട്ടിയുടെ ശരീരത്തില്‍ പ്രത്യേക തരത്തില്‍ അടയാളങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം ചൊവ്വാഴ്ചയിലേക്ക് മാറ്റി. സംഘം എത്തുന്നത് ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.
പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേതുപോലെ ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പൂര്‍ണപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.
മൃതശരീരം അഴുകി തുടങ്ങിയിരുന്നു. 18 മുതല്‍ 20 മണിക്കൂര്‍ മുമ്പാണ് മരണം സംഭവിച്ചിരിക്കാം. വയറ്റില്‍ വെളളവും ചെളിയും കലര്‍ന്നിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോലീസിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി. ഇനി ലഭിക്കാനുള്ള ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി കേസില്‍ നിര്‍ണായകമാകുക.

Post a Comment

0 Comments