NEWS UPDATE

6/recent/ticker-posts

നെടുങ്കണ്ടം കസ്റ്റഡി മരണം: മുൻ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റു ചെയ്തു

കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി എസ്ഐ സാബു അറസ്റ്റിൽ. സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ അറസ്റ്റാണിത്.[www.malabarflash.com] 

സാബുവിന്റെ ജാമ്യം നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് നടപടിയെടുത്തിരുന്നില്ല. ഇതിനിടെയാണ് മരിച്ച രാജ്കുമാറിന്റെ അമ്മയും ഭാര്യയും മക്കളും ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണം സിബിഐക്ക് നൽകിയതും.

കഴിഞ്ഞ ഒക്ടോബറിൽ കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും അന്വേഷണം ആരംഭിച്ചില്ലെന്ന് കാണിച്ച് രാജ്കുമാറിന്റെ അമ്മയും ഭാര്യയും മക്കളും വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ആദ്യം കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

കേസിൽ പ്രതികളായ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എറണാകുളം സിജെഎം കോടതിയിൽ കഴിഞ്ഞ 26ന് സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർ സിവിൽ പോലീസ് ഓഫിസമാരായ എസ്. നിയാസ്, സജീവ് ആന്റണി, ഹോംഗാർഡ് കെ.എം. ജെയിംസ് സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ. ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയി പി. വർഗീസ് എന്നിവരാണ് യഥാക്രമം കേസിലെ പ്രതികൾ.

സുപ്രീം കോടതിയിൽനിന്നുള്ള ഉത്തരവു മറ്റ് പ്രതികൾക്കു കൂടി ബാധകമാകുമോ എന്നു പരിശോധിച്ച ശേഷമായിരിക്കും മറ്റുള്ളവരുടെ അറസ്റ്റ്.

സാമ്പത്തിക തട്ടിപ്പു കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കുമാർ പോലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 2019 ജൂൺ 21നു മരിച്ചെന്നാണ് കേസ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പ്രതികളും ഇയാളെ കോടതിയിൽ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ സ്റ്റേഷനിൽ വച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമാണ്. ന്യൂമോണിയ ബാധിച്ചായിരുന്നു മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങൾ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനു കാരണമായി വൻ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.

Post a Comment

0 Comments