NEWS UPDATE

6/recent/ticker-posts

ഡല്‍ഹി മുസ്ലിം വംശഹത്യ: ഇരകള്‍ക്ക് ലീഗ് 50 ലക്ഷം രൂപ അടിയന്തിര ധനസഹായം നല്‍കും

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്ലിം വംശഹത്യയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നല്‍കുമെന്ന് മുസ്ലിംലീഗ്.[www.malabarflash.com]

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും വീടും വരുമാനമാര്‍ഗവും നഷ്ടപ്പെട്ടവര്‍ക്കും സഹായമുറപ്പാക്കുമെന്നും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു. 

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തിര ധനസഹായമാണ്. ഹിന്ദുത്വ ഭീകരര്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിന് ശേഷം സമഗ്ര പുനധിവാസമുറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

2002ലെ ഗുജറാത്ത് വംശഹത്യയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ അരങ്ങേറിയത്. പോലീസ് കാഴ്ച്ചക്കാരായി നോക്കിനില്‍ക്കുന്നതാണ് കലാപബാധിത പ്രദേശങ്ങളില്‍ കണ്ടത്. സഹായമഭ്യര്‍ത്ഥിച്ചിട്ടും പോലീസ് രക്ഷയ്‌ക്കെത്തിയില്ലന്ന് ജനങ്ങള്‍ പരാതിപെടുന്നു എന്നത് സര്‍ക്കാര്‍ സംവിധാനത്തെ കലാപകാരികള്‍ ഉപയോഗിച്ചു എന്നതിന്റെ തെളിവാണന്നും നേതാക്കള്‍ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര വകുപ്പ് ക്രമസമാധാനപാലനത്തില്‍ തികഞ്ഞ പരാജയമാണന്നതിന്റെ തെളിവാണ് പോലീസിന്റെ നിഷ്‌ക്രിയിത്തം കാട്ടിതന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കലാപമരങ്ങേറിയ പ്രദേശങ്ങളില്‍ കുട്ടികളടക്കം പട്ടിണിയിലാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായമുറപ്പാക്കാനുള്ള യാതൊരു നീക്കങ്ങളുമുണ്ടാവുന്നില്ലന്നും അദ്ദേഹം ആരോപിച്ചു.

കലാപകാരികള്‍ നാശം വിതയ്ച്ച വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി, ചാന്ദ് ബാഗ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു നേതാക്കള്‍. മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, നവാസ് ഗനി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എംകെ മനീര്‍, കെപിഎ മജീദ്, സികെ സുബൈര്‍ എന്നീ നേതാക്കള്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments