Top News

ധര്‍മസ്ഥല കൂട്ടക്കൊല: മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് സാക്ഷി

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗവും കൂട്ടക്കൊലയും മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നുമുള്ള വെളിപ്പെടുത്തലില്‍ നിര്‍ണായക വഴിത്തിരിവ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എ എന്‍ എഫ്) വിന്യസിച്ചിട്ടുണ്ട്.[www.malabarflash.com]


സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്തും ഒമ്പതു മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപത്തുള്ള ഹൈവേയുടെ അരികിലുമാണെന്നാണ് റിപോര്‍ട്ട്. നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പതിമൂന്നാമത്തേത്. ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തും.

സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തോളം മംഗളൂരുവില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസിലാണ് അഭിഭാഷകര്‍ക്കൊപ്പം ഇയാള്‍ ഹാജരായത്.

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് അഭിഭാഷകനിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. 1998-2014 കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയതായുമായാണ് വെളിപ്പെടുത്തല്‍.

തന്റെ കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതോടെ നാട് വിടുകയും മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നുവെന്ന് സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post