NEWS UPDATE

6/recent/ticker-posts

കാമുകനായ തടവുകാരനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിക്ക് 12 വര്‍ഷം തടവ് ശിക്ഷ

ഐബീരിയ (യുഎസ്): കാമുകനായ തടവുകാരനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിക്ക് 12 വര്‍ഷം തടവ് ശിക്ഷ. യുഎസ്സിലെ മിസോറി സംസ്ഥാനത്തെ ഐബീരിയയിലാണ് സംഭവം. മിസോറിയിലെ ജയില്‍ നഴ്‌സായ എയ്മി മുറേ എന്ന യുവതിയെയാണ് മില്ലര്‍ കൗണ്ടിയിലെ കോടതി ശിക്ഷിച്ചത്. ഭര്‍ത്താവ് ജോഷ്വാ മുറേയെയാണ് ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.[www.malabarflash.com]


2018 ഡിസംബര്‍ 11-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജെഫേഴ്‌സണ്‍ സിറ്റി കറക്ഷണല്‍ സെന്റര്‍ ജയിലിലെ നഴ്‌സായിരുന്ന എയ്മി ഇവിടെ തടവുകാരനായ യൂജിന്‍ ക്ലേപൂളുമായി പ്രണയത്തിലായി. 72-കാരനെ കൊന്ന കേസില്‍ 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് യൂജിന്‍. കടുത്ത പ്രണയത്തെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിന്റെ മരണശേഷം ഒന്നിച്ച് ജീവിക്കാമെന്നും എയ്മി യൂജിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ഇവരുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.

തുടര്‍ന്ന് എഥലീന്‍ ഗ്ലൈക്കോള്‍ എന്ന ആന്റിഫ്രീസ് രാസവസ്തു നല്‍കിയാണ് ഭര്‍ത്താവിനെ കൊന്നത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി ഇവര്‍ വീട് അഗ്നിക്കിരയാക്കി. തീ അതിവേഗം വ്യാപിക്കാനായി എയ്മി ആക്‌സലറന്റ് ഉപയോഗിച്ചിരുന്നു. പിന്നീട് കത്തിക്കരിഞ്ഞ വീട്ടിലെ കിടപ്പുമുറിയിലാണ് ജോഷ്വാ മുറേയുടെ മൃതദേഹം കണ്ടെത്തിയത്.

തീപ്പിടിത്തതിലാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കഥ മാറിയത്. ജോഷ്വാ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. കൂടാതെ ആക്‌സലറന്റിന്റെ സാന്നിധ്യം അഗ്നിശമനസേന സ്ഥിരീകരിച്ചു. വിശദമായ അന്വേഷണത്തിനൊടുവില്‍ മാസങ്ങള്‍ക്കുശേഷം എയ്മി അറസ്റ്റിലായി.

എയ്മി യൂജിനുമായി സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായ എയ്മി 7,50,000 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പിന്നീട് കേസ് ഒഴിവാക്കാനായി ആറുവര്‍ഷം നിയമപോരാട്ടം നടത്തിയെങ്കിലും വിധി എതിരാവുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയ്‌ക്കൊപ്പം വീട് കത്തിച്ചതിനും ചേര്‍ത്താണ് ഇവരെ കോടതി ശിക്ഷിച്ചത്.

Post a Comment

0 Comments