NEWS UPDATE

6/recent/ticker-posts

ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങൾ പുറത്തെടുത്ത് ഇറാൻ, ഇസ്രയേലിൻ്റെ സകല കണക്ക് കൂട്ടലുകളും പാളി

ഇറാനില്‍ ആക്രമണം നടത്തി സംഘര്‍ഷത്തിന് തുടക്കമിട്ട ഇസ്രയേലിനെ ഞെട്ടിക്കുന്ന പ്രഹരമാണ് ഇറാന്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഗാസയിലും ലെബനനിലും സിറിയയിലും എല്ലാം ഏകപക്ഷീയമായ ആക്രമണം നടത്തി ലോകത്തിന് മുന്നില്‍ വലിയ സൈനിക ശക്തിയെന്ന് അഹങ്കരിച്ച ഇസ്രയേലിന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത പ്രഹരങ്ങളാണ് തിരിച്ചും ലഭിച്ചിരിക്കുന്നത്.[www.malabarflash.com]


ഇറാനില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിന് ഉടനെ തന്നെ വലിയ തിരിച്ചടിയും ലഭിച്ചു കൊണ്ടിരിക്കുകയാണ്. ബങ്കര്‍ രാജ്യമായിരുന്നില്ലെങ്കില്‍ എത്ര മാത്രം ആളുകള്‍ കൊല്ലപ്പെടുമായിരുന്നു എന്നത് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. അത്രയും ഗൗരവകരമാണ് ഇസ്രയേലിലെ സ്ഥിതി. ഇറാന്‍ വലിയ രാഷ്ട്രമായതിനാല്‍, അവിടുത്തെ നഗരങ്ങളിലെ ജനങ്ങള്‍ക്ക് ഇസ്രയേലിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് മാറാന്‍ വിദൂര പ്രദേശങ്ങളുണ്ട്. എന്നാല്‍ കുഞ്ഞു രാജ്യമായ ഇസ്രയേലിന്റെ അവസ്ഥ അങ്ങനെയല്ല. ഇതു തന്നെയാണ് ആ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി.

ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലിനെതിരെ ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഇറാന്‍ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട് എന്നതാണ്. ഇക്കാര്യം ഇസ്രയേല്‍ സൈന്യം തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനും കനത്ത നാശം വിതയ്ക്കാനും ഇത്തരം മിസൈലുകള്‍ക്കു ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. മിസൈല്‍ ആക്രമണമുണ്ടാകുമ്പോള്‍ ഒരു പോര്‍മുനയ്ക്കു പകരം പല പോര്‍മുനകളെ തിരിച്ചറിഞ്ഞു തകര്‍ക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്.

അയേണ്‍ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലില്‍ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇസ്രയേല്‍ സൈന്യം ഇത്തരമൊരു വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇസ്രയേലില്‍ കഴിഞ്ഞ ദിവസം മാത്രം ഇത്തരം 10 മിസൈലുകളാണു പതിച്ചത്. നിരവധി പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിനാളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വന്‍ കെട്ടിടങ്ങളും നിലംപൊത്തിയിട്ടുണ്ട്. ഇപ്പോഴും കനത്ത ആക്രമണം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇതിനിടെ ഇറാൻ വ്യാപകമായി ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകളും പ്രയോഗിച്ച് തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ഇത്തരം ബോംബുകൾ പ്രയോഗിക്കുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Also Read: ലോകം ഇറാനോട് കാണിക്കുന്നത് വൻ നെറികേട്, ആ യാഥാർത്ഥ്യം ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ ‘അനുഭവിക്കും’

മിസൈലുകളിൽ പോര്‍മുനയായി ഘടിപ്പിക്കുന്ന ക്ലസ്റ്റർ ബോംബുകൾ തൊടുക്കുമ്പോൾ ഒന്നാണെങ്കിലും, ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ അമ്പതോ നൂറോ ബോംബുകളായി ചിതറിത്തെറിക്കും. മധ്യ ഇസ്രയേലിൽ എട്ട് കിലോമീറ്ററോളം ചുറ്റളവിൽ ഇറാൻ തൊടുത്തുവിട്ട ക്ലസ്റ്റർ ബോംബുകൾ പതിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറെ അപകടം പിടിച്ച ഒന്നാണ് ക്ലസ്റ്റർ ബോംബുകള്‍. അതുകൊണ്ട് തന്നെ ക്ലസ്റ്റർ ബോംബ് മിസൈലുകൾ ഏറെ വിവാദമായ ഒന്നാണ്.

മധ്യ ഇസ്രയേലിലെ അസോറിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേൽ ലേഖകൻ ഇമ്മാനുവൽ ഫാബിയൻ റിപ്പോർട്ട് ചെയ്യുന്നു. 2008-ൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധമാണ് ഇറാൻ എടുത്തിട്ട് പ്രയോഗിച്ചിരിക്കുന്നത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിലൊന്നും തന്നെ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല.

ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാൻ ബോംബിട്ട് തകർത്തിരുന്നു. ഇറാൻ മിസൈൽ ദക്ഷിണ ഇസ്രയേലിൽ പതിച്ചത് വൻ ഭീതിക്ക് കാരണമായിട്ടുണ്ട്. മൈക്രോ സോഫ്റ്റ് കേന്ദ്രം ഉൾപ്പെടെയാണ് തകർന്നിരിക്കുന്നത്.

അതേ സമയം, കഴിഞ്ഞ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചശേഷവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിമായി പലവട്ടം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അറഗ്ചി സ്വീകരിച്ചിരിക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണില്‍ സംസാരിച്ചു. ഇസ്രയേലിനെയാണു ജര്‍മനി പിന്തുണയ്ക്കുന്നതെങ്കിലും ആക്രമണത്തിനു ശക്തികുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേര്‍ട്‌സ് പറഞ്ഞിട്ടുണ്ട്.

ശനിയാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) യോഗത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി പങ്കെടുക്കുമെന്നതിനാല്‍, ഇവിടെ എടുക്കുന്ന തീരുമാനവും നിര്‍ണ്ണായകമാകും. അമേരിക്ക ഇസ്രയേലിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയാല്‍ ഇറാനെ സഹായിക്കാന്‍ തങ്ങളും രംഗത്തിറങ്ങുമെന്ന നിലപാട് റഷ്യയും ചൈനയും സ്വീകരിച്ചതിനാല്‍, അമേരിക്കയിലും കടുത്ത ഭിന്നത പൊട്ടി പുറപ്പെട്ടിട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് ട്രംപ് വഴി മരുന്നിടരുതെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു.

Post a Comment

0 Comments