NEWS UPDATE

6/recent/ticker-posts

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരയുടെ 'അന്നപൂരണി' നെറ്റ്ഫ്ലിക്സ് പിൻവലിച്ചു

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി- ദ ഗോഡസ് ഓഫ് ഫുഡ്’ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കി. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.[www.malabarflash.com] 

സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചത്. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നൽകിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും ഈ ചിത്രം നിർമിച്ച് പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിക്കുന്നു. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്.

മുംബൈ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയ രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രം നീക്കം ചെയ്തിരിക്കുന്നത്.

രമേശ് സോളങ്കിക്ക് പുറമെ വിശ്വഹിന്ദു പരിഷത്ത് വക്താവ് ശ്രീരാജ് നായരും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമയിൽ നിന്നുള്ള ഒരു ദൃശ്യം പങ്കുവച്ച ശേഷം ഉടനടി ഈ സിനിമ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി നേരിടുമെന്നും ശ്രീരാജ് നായർ പറഞ്ഞിരുന്നു.

ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നായൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Post a Comment

0 Comments