Top News

കോൺഗ്രസ് എംപിയുടെ 100 കോടിയിലധികം രൂപ പിടിച്ചെടുത്ത് ഐടി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിൽ നിന്നായി 100 കോടിയിലധികം രൂപ കണ്ടെടുത്തു. ഡിസംബർ 6 മുതൽ ഒഡീഷയിലെയും ജാർഖണ്ഡിലെയും സാഹുവിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പണം കണ്ടെത്തിയത്.[www.malabarflash.com]

ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡുകൾ തുടരുമെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ചേർന്ന് എട്ടിലധികം കൗണ്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. കറൻസി അടങ്ങിയ 150 ഓളം പാക്കറ്റുകൾ ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബൊലാൻഗീറിലെ ഹെഡ് ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും രാഷ്ട്രീയ ബന്ധങ്ങൾ ഒഴിവാക്കുന്നില്ലെന്നും ആദായനികുതി ഡയറക്ടർ ജനറൽ സഞ്ജയ് ബഹാദൂർ പറഞ്ഞു.

അതേസമയം, വിഷയത്തിൽ ഇഡി അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. ജനങ്ങൾ ഈ പണം കണ്ടതിന് ശേഷം അവരുടെ നേതാക്കളുടെ പ്രസംഗം കേൾക്കണം എന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 'പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇത് മോദിയുടെ ഉറപ്പാണ്,' എന്നും പ്രധാനമന്ത്രി കുറിച്ചു. ധീരജ് സാഹു മാത്രമല്ല മറ്റ് നിരവധി കോൺഗ്രസ് എംപിമാരും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭാ എംപി ദീപക് പ്രകാശ് പറഞ്ഞു.

Post a Comment

Previous Post Next Post