Top News

ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: കല്ലുംപുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ (25) ഈ മാസം 25ന് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സബീനയുടെ മാതാപിതാക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവ് സൈനുൽ ആബിദിനെതിരെ കേസെടുത്തത്.[www.malabarflash.com]


സബീനയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്തു വരികയാണ്. വീട്ടിൽ സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു താമസം. ജീവനൊടുക്കുന്നതിനു തൊട്ടുമുൻപ് സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുയാണെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിനു പിന്നാലെ കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്ത് മാതാവിന് അയയ്ക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ കൊഴിക്കരയിൽ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല.

എട്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇതിനു ശേഷം ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു മകൾ കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറയുന്നു. ഇതിന്റെ പശ്ചാതലത്തിൽ പ്രശ്നങ്ങൾ തീർക്കണം എന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു. ബന്ധുക്കളിൽ ചിലർ ഇനി പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണു മകളെ ആ വീട്ടിൽ തുടർന്നു താമസിക്കാൻ അനുവദിച്ചതെന്നു പിതാവ് പറഞ്ഞു.

സബീന വീട്ടിലെ ജോലികൾ എല്ലാം തീർത്ത് മൂത്ത മകനെ മദ്രസ്സയിൽ പറഞ്ഞുവിട്ടതിനു ശേഷം ഭർത്താവ് ഫോൺ വിളിച്ചുവെന്നും ഇതിനു പിന്നാലെയാണ് മകളെ മരണത്തിലേക്കു നയിച്ചതെന്നാണു സലീം പറയുന്നത്.

Post a Comment

Previous Post Next Post